ജീവനക്കാരുടെ പണിമുടക്ക് വിലക്കിയ ഹൈക്കോടതി ഉത്തരവ്; നിയമോപദേശം തേടി സര്‍ക്കാര്‍

കൊച്ചി: സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കുന്നത് വിലക്കി ഉത്തരവിറക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തില്‍ നിയമോപദേശം തേടി സര്‍ക്കാര്‍. ഹൈക്കോടതി വിധിയില്‍ സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടി. എജിയുടെ നിര്‍ദ്ദേശം അനുസരിച്ച് വിധിക്കെതിരെ അപ്പീല്‍ നല്‍കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കും.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പണിമുടക്കാന്‍ അവകാശമില്ലെന്ന് സര്‍വീസ് ചട്ടങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കുന്നത് നിയമവിരുദ്ധമാണെന്നാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്. തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകന്‍ പണിമുടക്ക് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.

സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കുന്നത് വിലക്കി ഇന്നുതന്നെ ഉത്തരവ് ഇറക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നിയമോപദേശം തേടിയത്. പണിമുടക്ക് ദിവസം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഹാജര്‍ നിര്‍ബന്ധമാക്കണമെന്നും ഡയസ് നോണ്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയത്തിനെതിരെയാണ് തൊഴിലാളി സംഘടനകളുടെയും സ്വതന്ത്ര ദേശീയ തൊഴിലാളി ഫെഡറേഷനുകളുടെയും സംയുക്തവേദി ദ്വിദിന ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തത്. നാളെയും പണിമുടക്ക് തുടരും.