മോന്‍സന്‍ മാവുങ്കലില്‍ നിന്ന് ലക്ഷങ്ങള്‍ കൈപ്പറ്റിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം

കൊച്ചി: പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ പ്രതി മോന്‍സന്‍ മാവുങ്കലില്‍ നിന്ന് ലക്ഷങ്ങള്‍ കൈപ്പറ്റിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം. ഡിജിപി അനില്‍കാന്താണ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടത്.

മെട്രോ ഇന്‍സ്‌പെക്ടര്‍ അനന്തലാല്‍, മേപ്പാടി എസ്‌ഐ എബി വിപിന്‍ എന്നിവര്‍ക്കെതിരെയാണ് അന്വേഷണം. ഇവര്‍ മോന്‍സന്‍ മാവുങ്കലില്‍ നിന്ന് വന്‍തുക കൈപ്പറ്റിയെന്നാണ് കണ്ടെത്തല്‍. അനന്തലാല്‍ ഒരു ലക്ഷം രൂപയും എബി വിപിന്‍ ഒന്നേ മുക്കാല്‍ ലക്ഷം രൂപയുമാണ് കൈപ്പറ്റിയത്.

എറണാകുളം ജില്ലാ ക്രൈംബ്രാഞ്ച് എസ്പിക്കാണ് അന്വേഷണ ചുമതല. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പണം കൈമാറിയത് മോന്‍സന്റെ സഹായിയും പോക്‌സോ കേസ് പ്രതിയുമായ ജോഷിയാണ്. മോന്‍സനില്‍ നിന്ന് പണം കടമായാണ് വാങ്ങിയതെന്നാണ് ഇരുവരും മൊഴി നല്‍കിയിട്ടുള്ളത്.