മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നാലംഗ സംഘം സന്ദര്‍ശനം നടത്തിയത് അനുവാദമില്ലാതെ: ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി

തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ അനുവാദമില്ലാതെ നാലംഗ സംഘം സന്ദര്‍ശനം നടത്തിയ സംഭവത്തില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാരോട് വിശദീകരണം തേടി. ഡാമിലെ സുരക്ഷാ വീഴ്ചയില്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി ഉണ്ടാകുമെന്നാണ് വിവരം.

ഞായറാഴ്ചയാണ് തമിഴ്‌നാട് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥനൊപ്പം കുമളി സ്വദേശികളായ നാലുപേര്‍ അണക്കെട്ടിലെത്തിയത്. കേരള പൊലീസിലെ റിട്ട. എസ്‌ഐമാരായ റഹീം, അബ്ദുള്‍ സലാം, ഡെല്‍ഹി പൊലീസില്‍ ഉദ്യോഗസ്ഥനായ ജോണ്‍ വര്‍ഗീസ്, മകന്‍ വര്‍ഗീസ് ജോണ്‍ എന്നിവരാണ് അനധികൃതമായി ഡാമിലെത്തിയത്. തമിഴ്‌നാടിന്റെ ബോട്ടിലായിരുന്നു യാത്ര.

നാലുപേര്‍ അണക്കെട്ട് സന്ദര്‍ശിക്കാനെത്തിയ വിവരം പൊലീസുകാര്‍ ജിഡിയില്‍ എഴുതിയിരുന്നില്ല. ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ അണക്കെട്ടിലേക്ക് പോകുമ്പോള്‍ മുല്ലപ്പെരിയാര്‍ സ്റ്റേഷനില്‍ വിവരമറിയിക്കണമെന്നാണ് നിയമം. ഒരു പരിശോധനയും കൂടാതെയാണ് ഇവരെ മുല്ലപ്പെരിയാര്‍ പൊലീസ് കടത്തിവിട്ടത്. ഇത് കനത്ത സുരക്ഷാ വീഴ്ചയാണ്.

സുരക്ഷാ വീഴ്ച സംബന്ധിച്ച് ഡിവൈഎസ്പി എസ്പിക്ക് റിപ്പോര്‍ട്ട് നല്‍കും. സംഭവത്തില്‍ പൊലീസുകാരുടെ ഭാഗത്ത് ഉണ്ടായത് ഗുരുതര വീഴ്ചയാണ് എന്ന് റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന. വിരമിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ എത്തിയത് പൊലീസുകാര്‍ ഡിവൈഎസ്പിയെ അറിയിച്ചിരുന്നില്ല. ഡിവൈഎസ്പി വിവരം അറിഞ്ഞതിന് ശേഷമാണ് കേസ് എടുത്തത്.