സഭാ പെരുമാറ്റം പഠിപ്പിക്കാന്‍ ശിവന്‍കുട്ടി യോഗ്യനെന്ന് സതീശന്‍: ഗുരുതുല്യനായി കണ്ടതില്‍ നന്ദിയെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷനേതാവ് വി ഡി സതീശനും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും തമ്മില്‍ വാക്കേറ്റം. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുന്നതിനിടെയാണ് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായത്.

സഭയില്‍ അനാവശ്യ പ്രതിഷേധമാണ് നടത്തുന്നതെന്ന് മന്ത്രി വി ശിവന്‍കുട്ടി കുറ്റപ്പെടുത്തി. സഭയിലെ പെരുമാറ്റം പഠിപ്പിക്കാന്‍ യോഗ്യനാണ് ശിവന്‍കുട്ടിയെന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു. ഗുരുതുല്ല്യനായി കാണുന്നതില്‍ നന്ദിയെന്നും ന്യായമായ കാര്യത്തിനാണ് സഭയില്‍ അന്ന് പ്രതിഷേധിച്ചതെന്നും ശിവന്‍കുട്ടി പറഞ്ഞു.

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിലാണ് പ്രതിപക്ഷം ഇന്ന് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ സ്പീക്കര്‍ ഇത് തള്ളി. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതാണെന്നും വിചാരണ നടക്കാനിരിക്കുന്നതിനാല്‍ അടിയന്തര പ്രാധാന്യമില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി. അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി നടുത്തളത്തില്‍ ഇറങ്ങുകയായിരുന്നു. ഇതിനിടെയാണ് ശിവന്‍കുട്ടിയും പ്രതിപക്ഷ നേതാവും തമ്മില്‍ വാക്കേറ്റമുണ്ടായത്.