ചായക്ക് ചൂടില്ലെന്ന് പറഞ്ഞ് തര്‍ക്കം: വിനോദസഞ്ചാരികളെ ആക്രമിച്ച എട്ടംഗ സംഘത്തിലെ നാലുപേര്‍ പൊലീസ് പിടിയില്‍

മൂന്നാര്‍: വിനോദസഞ്ചാരികളെ ഹോട്ടല്‍ ജീവനക്കാരുടെ സംഘം പിന്തുടര്‍ന്ന് ആക്രമിച്ച സംഭവത്തില്‍ എട്ടംഗ സംഘത്തിലെ നാലുപേര്‍ മൂന്നാര്‍ പൊലീസിന്റെ പിടിയില്‍. ടോപ്പ് സ്റ്റേഷനില്‍ ഹോട്ടല്‍ നടത്തുന്ന മിഥുന്‍ (32) ഇയാളുടെ ബന്ധു മിലന്‍ (22) മുഹമ്മദ്ദ് ഷാന്‍ (20) ഡിനില്‍ (22) എന്നിവരാണ് പിടിയിലായത്. എസ്ഐ സാഗറിന്റെ നേത്യത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കും.

ശനിയാഴ്ച വൈകുന്നേരം ആറുമണിയോടെയായിരുന്നു സംഭവം. മലപ്പുറം ഏറാട് സ്വദേശികളായ 40 യുവാക്കള്‍ ബസില്‍ ടോപ്പ് സ്റ്റേഷന്‍ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു. സംഘം സമീപത്തെ ഹില്‍ടോപ്പ് ഹോട്ടലില്‍ ചായ കുടിക്കാന്‍ കയറി. ചായക്ക് ചൂടില്ലെന്ന കാരണം പറഞ്ഞ് വിനോദ സഞ്ചാരികളുടെ സംഘത്തിലെ ആളുകളും ഹോട്ടല്‍ ജീവനക്കാരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയായിരുന്നു. വാക്കേറ്റം രൂക്ഷമായതോടെ സഞ്ചാരികള്‍ ബസില്‍ കയറി തിരികെ പോയി. എന്നാല്‍ ഹോട്ടല്‍ ജീവനക്കാര്‍ സുഹൃത്തുക്കളുമായി ഇരുചക്രവാഹനങ്ങളില്‍ ബസിനെ പിന്തുടര്‍ന്നു.

യെല്ലപ്പെട്ടിയിലെത്തിയ ബസിനെ ബൈക്കിലെത്തിയ സംഘം തടഞ്ഞു നിര്‍ത്തുകയായിരുന്നു. വിനോദസഞ്ചാരികളെയും ബസിന്റെ ജീവനക്കാരെയും ബസിന് പുറത്തിറക്കി ഹോട്ടല്‍ ജീവനക്കാര്‍ മര്‍ദ്ദിച്ചു. അക്രമത്തില്‍ ഗുരുതര പരിക്കേറ്റവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഘത്തിലെ സിയാദിന് കഴുത്തിലും അര്‍ഷിദിന് മൂക്കിനും കൈകാലുകള്‍ക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്. നാട്ടിലേക്ക് മടങ്ങിപ്പോയ സംഘം പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.