തൃശൂര്‍ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് അവിശ്വാസ പ്രമേയം പരാജയപ്പെട്ടു: ബിജെപി വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു

തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷനില്‍ മേയര്‍ക്കെതിരെ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പരാജയപ്പെട്ടു. 24നെതിരേ 25 വോട്ടുകള്‍ക്കാണ് പ്രമേയം പരാജയപ്പെട്ടത്. ബിജെപി അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നത് നിര്‍ണായകമായി. എല്‍ഡിഎഫ് 25, യുഡിഎഫ് 24, ബിജെപി ആറ് എന്നിങ്ങനെയാണ് തൃശൂര്‍ കോര്‍പ്പറേഷനിലെ കക്ഷിനില.

അമ്പത്തിയഞ്ച് അംഗ കൗണ്‍സിലില്‍ അവിശ്വാസം മറിക്കടക്കാന്‍ ചുരുങ്ങിയത് ഇരുപത്തിയെട്ട് അംഗങ്ങളുടെ പിന്തുണ വേണം. ബിജെപിയുടെ പിന്തുണയോടെ അവിശ്വാസ പ്രമേയം പാസാക്കാമെന്ന പ്രതീക്ഷയിലായിരുന്നു യുഡിഎഫ്. ഇടത് വലത് മുന്നണികളോട് പ്രത്യക്ഷമായോ പരോക്ഷമായോ സഖ്യം വേണ്ടെന്ന നിലപാടില്‍ ബിജെപി വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു.

സംസ്ഥാന നേതൃത്വവുമായുള്ള ചര്‍ച്ചയ്ക്കുശേഷം ഇന്ന് രാവിലെ ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് ബിജെപി വിട്ടു നില്‍ക്കാന്‍ ഐക്യകണ്ഠമായി തീരുമാനിച്ചത്. കോണ്‍ഗ്രസ് വിമതനായി ജയിച്ച എം.കെ.വര്‍ഗീസിന്റെ പിന്തുണയോടെയാണ് എല്‍ഡിഎഫ് കോര്‍പ്പറേഷന്‍ ഭരിക്കുന്നത്.