കെ റെയിലിന് പകരം എക്‌സ്പ്രസ് ഹൈവേ വേണം: യുഡിഎഫിനെ കുരുക്കിലാക്കി നിയമസഭയില്‍ പിജെ ജോസഫിന്റെ പ്രതികരണം

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിയെ സംബന്ധിച്ചുള്ള ആശങ്കകള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പിസി വിഷ്ണുനാഥ് എംഎല്‍എ സമര്‍പ്പിച്ച അടിയന്തര പ്രമേയ നോട്ടീസില്‍ സഭയില്‍ ചര്‍ച്ച പുരോഗമിക്കുന്നതിനിടെ യുഡിഎഫിനെ കുരുക്കിലാക്കി പിജെ ജോസഫിന്റെ പ്രതികരണം.

കെ റെയിലിന് പകരം നോര്‍ത്ത് – സൗത്ത് എക്‌സ്പ്രസ് ഹൈവേ പുതുതായി നിര്‍മിക്കണമെന്ന് പി ജെ ജോസഫ് നിയമസഭയില്‍ അടിയന്തരപ്രമേയ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടത്. മലേഷ്യയുടെ മാറ്റത്തിന് കാരണമായ എക്‌സ്പ്രസ് ഹൈവേ വേണമെന്നായിരുന്നു പിജെ ജോസഫിന്റെ ആവശ്യം. ഇതിലൂടെ 200 മീറ്റര്‍ വേഗതയില്‍ തീവണ്ടി ഓടിക്കാന്‍ കഴിയണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എക്‌സ്പ്രസ് ഹൈവേ വന്നാല്‍ ചെലവ് കുറയ്ക്കാമെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു.

അതേസമയം കെ റെയിലിന് പകരം എക്പ്രസ് ഹൈവേയെന്നത് യുഡിഎഫ് നയമല്ല. പി ജെ ജോസഫിന്റെ ചര്‍ച്ച കേട്ട് യുഡിഎ എംഎല്‍എ മാര്‍ പരസ്പരം പ്രതികരിക്കുന്നത് കാണാമായിരുന്നു. അതേസമയം കേരളത്തില്‍ ബുളളറ്റ് ട്രെയിന്‍ വേണമെന്ന് ആവശ്യമുയര്‍ത്തി ഡല്‍ഹിയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പി ജെ ജോസഫ് സമരം നടത്തിയിരുന്നുവെന്ന കാര്യം വി ജോയ് എംഎല്‍എ ചൂണ്ടിക്കാട്ടിയത് ചിരി പടര്‍ത്തി.