തെങ്ങിന് കുഴിയെടുക്കുന്നതിനിടെ വീട്ടുവളപ്പിൽനിന്നും നിധി കണ്ടെത്തി

മലപ്പുറം: തെങ്ങിന് കുഴിയെടുക്കുന്നതിനിടെ തൊഴിലുറപ്പ് സ്ത്രീകൾ മൺകലത്തിനുള്ളിൽ ലോഹപ്പെട്ടിയിൽ അടച്ച നിധി കണ്ടെത്തി. പൊന്മള ഗ്രാമപ്പഞ്ചായത്ത് പരിധിയിലെ മണ്ണഴി കോട്ടപ്പുറത്ത് വീട്ടുവളപ്പിൽനിന്നാണ് നിധി കണ്ടെത്തിയത്. സ്വർണനാണയങ്ങളുടെ രൂപത്തിലും മറ്റുമുള്ള പുരാതന ലോഹങ്ങളാണ് പെട്ടിയിലുള്ളത്.വാർഡിലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളാണ് തെക്കേമുറി കാർത്ത്യായനിയുടെ പുരയിടത്തിൽ തെങ്ങിന് കുഴിയെടുക്കുന്നതിനിടെ നിധി കണ്ടെത്തിയത്.

തുടർന്ന്കുടുംബാംഗങ്ങൾ അറിയിച്ചതിനെത്തുടർന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജസീന മജീദ്, വൈസ് പ്രസിഡന്റ് കടക്കാടൻ ഷൗക്കത്തലി, അംഗങ്ങളായ കെ. രാധ, സുബൈർ പള്ളിക്കര, കെ.ടി. അക്ബർ, മുൻ പഞ്ചായത്തംഗം കെ. നാരായണൻകുട്ടി തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.

തുടർന്ന് പോലീസ്സ്റ്റേഷനിലും വില്ലേജ് ഓഫീസിലും അറിയിക്കുകയുംചെയ്തു.ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ നിയമനടപടികൾ പൂർത്തീകരിച്ചശേഷം ലോഹപ്പെട്ടിയുൾപ്പെടെയുള്ള വസ്തുക്കൾ ഭൂവുടമ കാർത്ത്യായനിയുടെ മകൻ പുഷ്പരാജിന്റെ സാന്നിധ്യത്തിൽ വില്ലേജ് ഓഫീസ് ജീവനക്കാർ ജില്ലാ സിവിൽസ്റ്റേഷനിലെ ട്രഷറിയിൽ ഏൽപ്പിച്ചു. ഇവ പരിശോധിച്ചശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പുരാവസ്തുവകുപ്പ് അറിയിച്ചു.