വാവ സുരേഷ് പൂർണ ആരോഗ്യവാൻ ; മുറിയിൽ നടന്നു; രണ്ടു ദിവസത്തിനകം ഡിസ്ചാർജ് ചെയ്യും

തിരുവനന്തപുരം: മൂർഖൻ പാമ്പിൻ്റെ കടിയേറ്റ് ചികിത്സയിലായിരുന്ന വാവ സുരേഷ് പൂർണ ആരോഗ്യവാനായി. വിഷം സുരേഷിന്റെ ശരീരത്തിൽ നിന്ന് പൂർണമായും മാറി. വെന്റിലേറ്ററിൽ കിടന്നതിന്റെ ക്ഷീണം മാത്രമാണ് സുരേഷിന് ഇപ്പോഴുള്ളത്. പാമ്പിന്റെ കടിയിലുണ്ടായ മുറിവുണങ്ങാൻ മാത്രമാണ് മരുന്ന് നൽകുന്നത്. ഇന്നലെയും ഇന്ന് പുലർച്ചെയുമായി ഇദ്ദേഹം എഴുനേറ്റു നടന്നു. സാധാരണഗതിയിൽ ഭക്ഷണം കഴിക്കുന്നതായും ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.ആരോഗ്യനില മെച്ചപ്പെട്ടതിനാൽ രണ്ടു ദിവസത്തിനകം ഡിസ്ചാർജ് ചെയ്യും. എങ്കിലും രണ്ടാഴ്ച വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിക്കുന്നത്. യഥാസമയം വിദഗ്ധ ചികിൽസ നൽകാനായതാണ് വാവയെ അതിവേഗം ജീവിതത്തിലേക്ക് മടക്കി ക്കൊണ്ടു വന്നത്.

ഏതാനും ദിവസം മുമ്പ് നീലംപേരൂർ വെച്ചായിരുന്നു വാവ സുരേഷിനെ മൂർഖൻ പാമ്പ് കടിച്ചത്. പിടികൂടിയ പാമ്പിനെ ചാക്കിൽ കയറ്റുന്നതിനിടെ തുടയിൽ കടിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ന്യൂറോ, കാർഡിയാക് വിദഗ്ധർമാർ അടങ്ങുന്ന ആറംഗ വിദഗ്ദ്ധ സംഘമാണ് വാവ സുരേഷിന്റെ ചികിത്സയ്ക്ക് മേൽനോട്ടം വഹിക്കുന്നത്.