മധു കൊല്ലപ്പെട്ട കേസിൽ കുടുംബത്തിനു നിയമസഹായം നൽകാൻ മമ്മൂട്ടിയുടെ ഇടപെടൽ

അഗളി (പാലക്കാട്): അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ കുടുംബത്തിനു നിയമസഹായം നൽകാൻ മമ്മൂട്ടിയുടെ ഇടപെടൽ. ഇക്കാര്യത്തിൽ നിയമസഹായത്തിന് മുതിർന്ന അഭിഭാഷകൻ വി. നന്ദകുമാറിനെ ചുമതലപ്പെടുത്തിയതായി മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുന്ന റോബർട്ട് കുര്യാക്കോസ് അറിയിച്ചു.

മദ്രാസ്, കേരള ഹൈക്കോടതികളിലെ മുതിർന്ന അഭിഭാഷകനാണ് വി. നന്ദകുമാർ. മധുവിനു വേണ്ടി നിയോഗിക്കപ്പെട്ട അഭിഭാഷകനു കോടതിയിൽ ഹാജരാകാൻ കഴിയാതിരുന്നത് അറിഞ്ഞ ഉടൻ മമ്മൂട്ടിയുടെ നിർദേശപ്രകാരം മധുവിന്റെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടിരുന്നതായി റോബർട്ട് പറഞ്ഞു.

കാലതാമസമില്ലാതെ കഴിയുന്ന സഹായം നൽകണമെന്നായിരുന്നു മമ്മൂട്ടിയുടെ നിർദേശം. മന്ത്രി പി. രാജീവുമായും മമ്മൂട്ടി ബന്ധപ്പെട്ടു. പ്രഗത്ഭനായ അഭിഭാഷകനെ സ്പെഷൽ പ്രോസിക്യൂട്ടറായി നിയോഗിക്കുമെന്നും കേസ് നടത്തിപ്പിൽ സർക്കാരിന്റെ കാര്യക്ഷമമായ ഇടപെടലുണ്ടാകുമെന്നും മന്ത്രി മമ്മൂട്ടിക്ക് ഉറപ്പു നൽകിയിട്ടുണ്ട്.നിയമസഹായം ആവശ്യമായി വരുന്ന ഏതു സാഹചര്യത്തിലും മധുവിന്റെ കുടുംബത്തിന്റെ ആവശ്യമനുസരിച്ചു ലഭ്യമാക്കാനുള്ള ക്രമീകരണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മധുവിന്റെ അമ്മയെയും കുടുംബാംഗങ്ങളെയും വി. നന്ദകുമാർ കാണുമെന്നും റോബർട്ട് കുര്യാക്കോസ് അറിയിച്ചു.