കൊറോണ മൂന്നാംതരംഗം ഫെബ്രുവരി ആദ്യവാരത്തോടെ ദുർബലമാകുമെന്ന് ഡോ. അനുരാഗ് അഗർവാൾ

ന്യൂഡെൽഹി: കൊറോണ മൂന്നാംതരംഗം ഫെബ്രുവരി ആദ്യവാരത്തോടെ ദുർബലമാകുമെന്ന് ലോകാരോഗ്യ സംഘടനയിലെ സാങ്കേതിക ഉപദേശക സമിതി അധ്യക്ഷൻ ഡോ. അനുരാഗ് അഗർവാൾ. കേസുകൾ കുറയുമ്പോൾ ആദ്യം നിയന്ത്രങ്ങളിൽ ഇളവുവരുത്തേണ്ടത് സ്കൂളുകളിലാണെന്ന് അദ്ദേഹം പറഞ്ഞു.ഓഫ് ലൈൻ ക്ലാസുകൾ അടിയന്തരമായി ആരംഭിക്കേണ്ടത് പുതുതലമുറയുടെ ഭാവിക്ക് അത്യാവശ്യമാണ്.

കുട്ടികളെ സ്കൂളിൽനിന്നകറ്റുന്നത് അവരുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് ദോഷംചെയ്യും. കുട്ടികളുമായി വിനോദസഞ്ചാരകേന്ദ്രങ്ങളിലടക്കം ചുറ്റുന്നതിലും നല്ലത് അവർ സ്കൂളിൽ പോകുന്നതാണ്.വാക്സിനേഷൻ നിരക്കിലും അതിലൂടെ ആർജിച്ച പ്രതിരോധത്തിലും ഇന്ത്യ മുന്നിലാണ്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് മരണനിരക്കും രോഗവ്യാപനനിരക്കും വളരെ കുറവാണ്.

പോളിയോ പോലെയോ ചിക്കൻ പോക്സ് പോലെയോ കൊറോണ വൈറസിൽനിന്ന് പ്രതിരോധകുത്തിവെപ്പിലൂടെ ശാശ്വതമായി രക്ഷപ്പെടാനാകില്ല. കൊറോണ വൈറസ് പല വകഭേദങ്ങളായി രൂപാന്തരം പ്രാപിച്ച് സമൂഹത്തിൽ നിലനിൽക്കും. കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് പ്രതിരോധശേഷി ആർജിച്ച് മുന്നോട്ടുപോവുക മാത്രമാണ് ഏക പ്രതിവിധിയെന്നും അനുരാഗ് പറഞ്ഞു.