പിന്നിലെ ചക്രമില്ലാതെ ബസ് ഓടിച്ചതിന് കെഎസ്ആർടിസി ജീവനക്കാർക്ക് സസ്‌പെൻഷൻ

നിലമ്പൂർ: പിന്നിലെ ചക്രമില്ലാതെ ബസ് ഓടിച്ചതിന് കെഎസ്ആർടിസി ജീവനക്കാർക്ക് സസ്‌പെൻഷൻ. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയതിനെതിരെ നിലമ്പൂർ ഡിപ്പോയിലെ ഏഴു ജീവനക്കാരെ സസ്പെന്റ് ചെയ്തു.

മെക്കാനിക്കുമാരായ കെ.പി. സുകുമാരൻ, കെ. അനൂപ്, കെ.ടി. അബ്ദുൾഗഫൂർ, ഇ. രഞ്ജിത്കുമാർ, എ.പി. ടിപ്പു മുഹ്സിൻ, ടയർ ഇൻസ്പെക്ടർ എൻ. അബ്ദുൾ അസീസ്, ഡ്രൈവർ കെ. സുബ്രഹ്മണ്യൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.2021 ഒക്ടോബർ 7 നാണ് സംഭവം നടന്നത്. രാവിലെ ആറ് മണിക്ക് കോഴിക്കോട്ടേക്ക് പുറപ്പെട്ട ബസിന്റെ പിന്നിലാണ് നാല് ടയറുകൾ തികച്ച് ഇല്ലാതിരുന്നത്. ബസിന്റെ പിന്നിൽ വലതുഭാഗത്ത് രണ്ടു ടയറുകളും ഇടതുഭാഗത്ത് ഒരു ടയറും മാത്രമേ ഉണ്ടായിരുന്നുള്ളൂ.

യാത്രാമദ്ധ്യേ പിന്നിൽ നിന്ന് വലിയ ശബ്ദം കേട്ട് നോക്കുമ്പോഴാണ് പിഴവ് മനസിലായത്. അത് വഴി വേറെ സർവ്വീസ് ഇല്ലാത്തതിനാൽ യാത്രക്കാർക്ക് പണം തിരികെ നൽകേണ്ടിവന്നു.സംഭവത്തിന്റെ തലേദിവസം ഈ ബസ് ഡിപ്പോയിലെ വർക്ക് ഷോപ്പിലായിരുന്നു. ബസിന്റെ സ്പ്രിങ്സെറ്റ് ക്രമീകരിക്കുന്നതിന് ഡ്യൂട്ടി ചാർജ്മാൻ മെക്കാനിക്കുകൾക്ക് നിർദ്ദേശം നൽകിയിരുന്നു. മെക്കാനിക്കുകൾ അതനുസരിച്ച് പ്രവർത്തിച്ചു. എന്നാൽ ചാർജ്മാൻ ഈ ബസിന്റെ ലോഗ്ഷീറ്റ് വാങ്ങി ജോലി രേഖപ്പെടുത്തുകയോ അതിനുള്ള നിർദ്ദേശം നൽകുകയോ ചെയ്തില്ല. ബസിന്റെ സ്പ്രിങ്‌സെറ്റ് ക്രമീകരിച്ച വിവരം ലോഗ്ഷീറ്റിൽ രേഖപ്പെടുത്തിയിട്ടുമില്ല.

ഈ ബസിന്റെ ഒരു ടയർ ഊരി മറ്റൊരു ബസിനിടാൻ നിർദേശിച്ച ടയർ ഇൻസ്പെക്ടറും ബസ് എവിടെയാണെന്നോ ലോഗ്ഷീറ്റ് എവിടെയാണെന്നോ അന്വേഷിച്ചില്ല. ബസ് ഓടിച്ചുനോക്കി സർവ്വീസിനു യോഗ്യമാണോ എന്ന് പരിശോധിക്കേണ്ട വെഹിക്കിൾ സൂപ്പർവൈസറുടെ ചുമതലവഹിച്ച ഡ്രൈവറും വീഴ്ചവരുത്തിയതായി അധികൃതർ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ.