ബംഗാളിൽനിന്ന് കാണാതായ 16 കാരിയെ മലപ്പുറത്തു നിന്നും കണ്ടെത്തി

മലപ്പുറം: പശ്ചിമബംഗാളിൽനിന്ന് കാണാതായ 16 വയസ്സുകാരിയെ ബംഗാൾ സ്വദേശിയായ യുവാവിനൊപ്പമം മലപ്പുറം വാഴക്കാട് നിന്നും കണ്ടെത്തി. പെൺകുട്ടി ഒരുമാസം ഗർഭിണിയാണ്. സംഭവവുമായി ബന്ധപ്പെട്ട് ബംഗാൾ സ്വദേശിയായ നസറുദ്ദീനെ(34) പോലീസ് കസ്റ്റഡിയിലെടുത്തു.പെൺകുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് മാതാപിതാക്കൾ ബംഗാൾ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ദേശീയ ബാലാവകാശ കമ്മീഷൻ മുഖേന ലഭിച്ച വിവരപ്രകാരമാണ് ചൈൽഡ് ലൈനും വാഴക്കാട് പോലീസും അന്വേഷണം നടത്തിയത്. വാഴക്കാട്ടെ വാടക ക്വാർട്ടേഴ്സിൽനിന്നാണ് ചൈൽഡ് ലൈൻ പ്രവർത്തകരും പോലീസും പെൺകുട്ടിയെ കണ്ടെത്തിയത്. ഈ ക്വാർട്ടേഴ്സിൽ മൂന്നുവയസ്സുള്ള മറ്റൊരു കുട്ടിയും ഉണ്ടായിരുന്നു. നസറുദ്ദീന്റെ ആദ്യവിവാഹത്തിലുള്ള കുട്ടിയാണിതെന്നാണ് വിവരം.ഭാര്യ ഉപേക്ഷിച്ചുപോയതിനെ തുടർന്ന് നസറുദ്ദീൻ മൂന്നുവയസ്സുള്ള മകനെയും കൂട്ടി അടുത്തിടെ ബംഗാളിലേക്ക് പോയിരുന്നതായി അയൽക്കാർ പറഞ്ഞു. പിന്നീട് ഒരു പെൺകുട്ടിയെയും കൂട്ടിയാണ് തിരിച്ചെത്തിയത്. ഇരുവരും വിവാഹം കഴിച്ചെന്നാണ് പറയുന്നത്. എന്നാൽ ഇക്കാര്യങ്ങളെല്ലാം അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടുവന്നതിനും പീഡിപ്പിച്ച് ഗർഭിണിയാക്കിയതിനുമാണ് നസറുദ്ദീനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. 16 വയസ്സുകാരിയെയും മൂന്നുവയസ്സുകാരനെയും ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് മുന്നിൽ ഹാജരാക്കിയ ശേഷം സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി.