മക്കളെ കേസിൽ കുടുക്കാതിരിക്കാൻ അമ്മയോട് പോലീസ് കൈക്കൂലി ആവശ്യപ്പെട്ട സംഭവം; വിജിലൻസ് ഡയറക്ടറെ കക്ഷിചേർത്തു

കൊച്ചി: മക്കളെ കേസിൽ കുടുക്കാതിരിക്കാൻ ഡെൽഹി സ്വദേശിനിയായ അമ്മയോട് പോലീസ് അഞ്ചുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിൽ വിജിലൻസ് ഡയറക്ടറെ കക്ഷിചേർത്തു. പ്രാഥമികാന്വേഷണം നടത്തി, കേസ് വീണ്ടും പരിഗണിക്കുന്ന ഫെബ്രുവരി 11-നകം റിപ്പോർട്ടുനൽകാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു.

സത്യസന്ധതയും സംസ്കാരവും ഉത്തരവാദിത്വവുമുള്ള ആധുനിക പോലീസിനെയാണ് ആവശ്യം. തെറ്റുചെയ്താൽ ഭരണകൂടം സംരക്ഷിക്കില്ലെന്ന കാലംവന്നാൽ എല്ലാം ശരിയാകുമെന്നും അഭിപ്രായപ്പെട്ടു.

പെൺകുട്ടികളെ കണ്ടെത്താനായി പോയ പോലീസ് താമസച്ചെലവിനായി അവരിൽനിന്നുതന്നെ പണം വാങ്ങിയതായി പോലീസ് കമ്മിഷണറുടെ റിപ്പോർട്ടിൽത്തന്നെയുള്ളതിനാൽ അഴിമതിനിരോധന നിയമം ബാധകമാകുമെന്നും വിജിലൻസിന് പ്രാഥമികാന്വേഷണം നടത്താമെന്നും അമിക്കസ് ക്യൂറി അഡ്വ. എസ്. രാജീവ് കോടതിയെ അറിയിച്ചു. അതിനായി വിജിലൻസ് ഡയറക്ടറെ കക്ഷിയാക്കണമെന്നും ആവശ്യപ്പെട്ടു.