ധീരജ് വധക്കേസ്: ഒരാൾകൂടി കസ്റ്റഡിയിൽ

ഇടുക്കി: എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ വധക്കേസിൽ ഒരാൾകൂടി കസ്റ്റഡിയിൽ. യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറിയും കഞ്ഞിക്കുഴി പഞ്ചായത്ത് ഭരണസമിതി അംഗവുമായ സോയിമോൻ സണ്ണിയാണ് പിടിയിലായത്.

ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ നിഖിൽ പൈലിയോടൊപ്പം ആറംഗ സംഘത്തിൽ ഉൾപ്പെട്ട ആളാണ് സോയിമോൻ സണ്ണിയെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ കുറച്ചു ദിവസമായി സോയിമോനെ പോലീസ് തിരയുകയായിരുന്നു. എന്നാൽ കൊലപാതകത്തിന് പിന്നാലെ ഇയാൾ ഒളിവിലായിരുന്നു.

ബുധനാഴ്ച രാവിലെ സ്വന്തം വീട്ടിൽനിന്നാണ് സോയിമോനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്. അറസ്റ്റ് വരും മണിക്കൂറുകളിൽ രേഖപ്പെടുത്തും.

കേസിൽ ഇതുവരെ ഏഴുപേരാണ് അറസ്റ്റിലായത്. ഇതിൽ ഒരാളെ പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ചതിനും തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതിനുമാണ് അറസ്റ്റ് ചെയ്തത്.

അതേസമയം, ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ കത്തി കണ്ടെത്താനായി പോലീസ് ഇന്നു തെളിവെടുപ്പ് നടത്തും. ഒന്നാം പ്രതി നിഖിൽ പൈലി, രണ്ടാം പ്രതി ജെറിൻ ജോജോ എന്നിവരെ നാലുദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്.