നടിയെ ആക്രമിച്ച കേസ്: മാധ്യമ വാര്‍ത്തകള്‍ തടയണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസ് സംബന്ധിച്ച മാധ്യമ വാര്‍ത്തകള്‍ തടയണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ. രഹസ്യ വിചാരണ എന്ന നിർദ്ദേശം ലംഘിക്കുന്നതാണ് മാധ്യമ വർത്തകളെന്നും അത് തടയണമെന്നുമാണ് ദിലീപിന്റെ ഹർജി.

മാധ്യമവിചാരണ നടത്തി തനിയ്ക്കെതിരെ ജനവികാരം ഉണ്ടാക്കാൻ അന്വേഷണസംഘം ശ്രമിക്കുന്നു. കേസിലെ വിചാരണ അട്ടിമറിക്കാനാണ് അന്വേഷണ സംഘവും പ്രോസിക്യൂഷനും ശ്രമിക്കുന്നതെന്നും ദിലീപ് ഹർജിയിൽ ആരോപിക്കുന്നു. വിചാരണക്കോടതിയിലെ നടപടികൾ പൂർത്തിയാകുംവരെ വാർത്തകൾ പ്രസിദ്ധീകരിക്കുന്നത് തടയണമെന്നും ദിലീപ് ഹർജിയിൽ ആവശ്യപ്പെടുന്നു.

അതേസമയം, കേസിൽ 5 പുതിയ സാക്ഷികളെ വിസ്തരിക്കാൻ ഹൈക്കോടതി അനുമതി നല്‍കി. ഫോൺവിളി വിശദാംശങ്ങളുടെ ഒറിജിനൽ രേഖകൾ വിളിച്ചുവരുത്തണമെന്ന ആവശ്യവും അംഗീകരിച്ചു. പത്ത് ദിവസത്തിനകം പ്രോസിക്യൂട്ടറെ നിയമിച്ച് വിസ്താരം വേഗത്തിൽ പൂർത്തിയാക്കണമെന്നും സർക്കാറിന് ഹൈക്കോടതി നിർദ്ദേശം നൽകി.

അതേസമയം, മൂന്ന് സാക്ഷികളെ വീണ്ടും വിസ്തരിക്കണം എന്ന പ്രോസിക്യൂഷൻ ആവശ്യം ഹൈക്കോടതി നിരസിച്ചു. മൂന്നു സാക്ഷികളുടെ പുനർ വിസ്താരത്തിന് അനുമതി നൽകിയതായി രാവിലെ കോടതി അറിയിച്ചിരുന്നു. എന്നാൽ, ഹൈക്കോടതി വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്ത ഉത്തരവിൽ നിന്ന് ഈ ഭാഗം ഒഴിവാക്കുകയായിരുന്നു.