സുധാകരൻ്റെയും സതീശൻ്റെയും സുരക്ഷ ശക്തിപ്പെടുത്തണമെന്ന് ഇന്റലിജൻസ് നിർദേശം

തിരുവനന്തപുരം: എസ്എഫ്ഐ പ്രവർത്തകൻ ധീരജ് ഇടുക്കിയിൽ കൊല്ലപ്പെട്ടതിനെത്തുടർന്നുണ്ടായ ക്രമസമാധാനപ്രശ്നങ്ങൾ കണക്കിലെടുത്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരന്റെയും സുരക്ഷ ശക്തിപ്പെടുത്തണമെന്ന് ഇന്റലിജൻസ് നിർദേശം. വി.ഡി. സതീശന് പ്രത്യേക കാവലിനുപുറമേ അകമ്പടിപ്പോലീസും വേണം.

കെ. സുധാകരൻ എം.പി.ക്ക് നിലവിലുള്ള ഗൺമാനുപുറമേ കമാൻഡോ ഉൾപ്പെടെയുള്ള സുരക്ഷയൊരുക്കണം. സുധാകരൻ പങ്കെടുക്കുന്ന പൊതുസമ്മേളനങ്ങളിൽ സ്പെഷ്യൽ ബ്രാഞ്ച് നിരീക്ഷണം ഏർപ്പെടുത്തണം. വീടിന് പോലീസ് കാവലും ഏർപ്പെടുത്തണം -ഇന്റലിജൻസ് നിർദേശത്തിൽ പറയുന്നു.

കോൺഗ്രസ് ഓഫീസുകൾക്കും സുരക്ഷനിർദേശിച്ചിട്ടുണ്ട്. ഇതോടൊപ്പം പ്രധാന കോൺഗ്രസ് നേതാക്കളുടെ സുരക്ഷാസംവിധാനങ്ങൾ വർധിപ്പിക്കാനും ജില്ലാ പോലീസ് മേധാവിമാർക്ക് നിർദേശമുണ്ട്.