ധീരജ് വധക്കേസ്: കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രതികൾ എത്തിയതെന്ന് പോലീസ്

കട്ടപ്പന: എൻജിനീയറിംഗ് കോളേജിൽ ധീരജ് അടക്കമുള്ള എസ്.എഫ്.ഐ. പ്രവർത്തകരെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രതികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകർ എത്തിയതെന്ന് പോലീസിന്റെ റിമാൻഡ് റിപ്പോർട്ട്. ആദ്യം അഭിജിത്തിനെയാണ് പ്രതികൾ കുത്തിപരിക്കേൽപ്പിച്ചത്. ഇത് തടയാൻ ശ്രമിച്ചപ്പോളാണ് ധീരജിനെ കുത്തിയതെന്നും പോലീസ് കട്ടപ്പന ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

ഇടുക്കി ധീരജ് വധക്കേസിൽ യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാക്കളായ നിഖിൽ പൈലി, ജെറിൻ ജോജോ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇരുവരെയും ബുധനാഴ്ച കട്ടപ്പന കോടതിയിൽ ഹാജരാക്കി. രണ്ടുപ്രതികളെയും ജനുവരി 25 വരെ റിമാൻഡ് ചെയ്തു.

അതേസമയം, നിരവധിപേർ ആക്രമിക്കാനെത്തിയപ്പോൾ താൻ ഓടിരക്ഷപ്പെടുകയാണ് ചെയ്തതെന്ന് മുഖ്യപ്രതി നിഖിൽപൈലി കോടതിയിൽ പറഞ്ഞു. താൻ നിരപരാധിയാണെന്ന് രണ്ടാംപ്രതി ജെറിൻ ജോജായും കോടതിയിൽ വ്യക്തമാക്കി. കത്തിക്കുത്ത് നടന്നത് താൻ അറിഞ്ഞിരുന്നില്ല. കുത്തേറ്റയാളെ വാഹനത്തിൽ കൊണ്ടുപോകുമ്പോഴാണ് താൻ സംഭവം അറിയുന്നതെന്നും ജെറിൻ പറഞ്ഞു.

പ്രതികളെ ഹാജരാക്കാനായി കൊണ്ടുവന്നപ്പോൾ കോടതിക്ക് പുറത്ത് ശക്തമായ പ്രതിഷേധവും അരങ്ങേറി. പ്രതികളെ കൊണ്ടുവരുന്ന വിവരമറിഞ്ഞ് നിരവധിപേരാണ് കോടതിക്ക് പുറത്ത് തടിച്ചുകൂടിയിരുന്നത്. പോലീസ് വാഹനങ്ങൾ വന്നതോടെ ഇവർ പാഞ്ഞടുക്കുകയും പ്രതിഷേധിക്കുകയും ചെയ്തു. പോലീസ് ഇവരെ നിയന്ത്രിക്കുകയായിരുന്നു.