ജനീഷ് കുമാർ എംഎൽഎയുടെ ഭാര്യയ്ക്ക് സഹകരണ ബാങ്കിൽ അനധികൃത നിയമനം; അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: സീതത്തോട് സർവീസ് സഹകരണ ബാങ്കിൽ കോന്നി എം.എൽ.എ. കെ.യു. ജനീഷ് കുമാറിന്റെ ഭാര്യയ്ക്ക് പ്യൂൺ തസ്തികയിൽ അനധികൃത നിയമനം നൽകിയെന്ന ആരോപണത്തെക്കുറിച്ച് സഹകരണ നിയമപ്രകാരം അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. വീഴ്ചവരുത്തിയ അന്നത്തെ ഭരണസമിതിക്കെതിരേ നടപടിസ്വീകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ഭരണസമിതിയംഗമായ സി.കെ. പുരുഷോത്തമൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് സതീഷ് നൈനാന്റെ ഉത്തരവ്.

ബാങ്കിലെ ക്രമക്കേട് സംബന്ധിച്ച് ഡെപ്യൂട്ടി രജിസ്ട്രാർക്ക് നൽകിയ റിപ്പോർട്ടിൽ നൈറ്റ് വാച്ച്മാനെ നിയമിച്ചത് അംഗീകൃത സ്റ്റാഫ് പാറ്റേൺ അനുസരിച്ചല്ലെന്നും ജനീഷ് കുമാർ എംഎൽഎയുടെ ഭാര്യയ്ക്ക് പ്യൂൺ തസ്തികയിൽ നിയമനം നൽകിയത് ചട്ടവും സർക്കാർ സർക്കുലറും പാലിക്കാതെയാണെന്നും പറഞ്ഞിരുന്നു. നീതി സ്റ്റോറിലെ നിയമനങ്ങളിൽ ക്രമക്കേടുണ്ടെന്നും സാമ്പത്തികത്തിരിമറികൾ നടന്നിട്ടുണ്ടെന്നും ബാങ്കിലെ കംപ്യൂട്ടറിൽ നടത്തിയ തിരിമറികൾ വിദഗ്ധ എൻജിനിയർമാരുടെ സഹായത്തോടെ പരിശോധിക്കണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

റിപ്പോർട്ടിനെത്തുടർന്ന് ജോയന്റ് രജിസ്ട്രാർ അന്വേഷണത്തിന് ഉത്തരവിട്ടു. എന്നാൽ, ജനീഷ് കുമാർ എം.എൽ.എ.യുടെ ഭാര്യയ്ക്ക് നിയമനം നൽകിയത് അന്വേഷിക്കേണ്ടതില്ലെന്ന് ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. പ്യൂൺ നിയമനത്തെക്കുറിച്ച് എന്തുകൊണ്ട് അന്വേഷിച്ചില്ലെന്നതിന് 2018-ൽ അന്വേഷണം നടത്തിയതാണെന്നും അതിനാൽ വീണ്ടും അന്വേഷണം ആവശ്യമില്ലെന്നുമാണ് ജോയന്റ് രജിസ്ട്രാർ മറുപടിനൽകിയത്.

അന്വേഷണ റിപ്പോർട്ട് എന്താണെന്നോ എന്തുനടപടിയെടുത്തെന്നോ ഇതിൽ പറയുന്നില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് പ്യൂൺ നിയമനത്തെക്കുറിച്ച് അന്വേഷണം നടത്താൻ ഉത്തരവായത്.