ലൈംഗിക ഉദ്ദേശ്യത്തോടെ പതിനൊന്നുകാരിയെ കടന്നാക്രമിച്ച ഫ്‌ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന് കഠിന തടവ്

ലൈംഗിക ഉദ്ദേശ്യത്തോടെ പതിനൊന്നുകാരിയെ കടന്നാക്രമിച്ച, ഫ്‌ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന് ആറു വര്‍ഷം കഠിന തടവ്. അയ്യന്തോള്‍ സ്വദേശി മോഹന്‍ രാജ് (60) നെയാണ് അതിവേഗ സ്‌പെഷല്‍ കോടതി ജഡ്ജി ബിന്ദു സുധാകരന്‍ ശിക്ഷിച്ചത്. 35000 രൂപ പിഴയും ഒടുക്കണം. ഫ്‌ലാറ്റ് വരാന്തയില്‍ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ ലൈംഗിക ചുവയോടെ സമീപിച്ച് ശരീര ഭാഗങ്ങളില്‍ സ്പര്‍ശിച്ച് അശ്ലീല ഭാഷണം നടത്തിയെന്ന പരാതിയില്‍ തൃശ്ശൂര്‍ വെസ്റ്റ് പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പേടിച്ചോടിയ കുട്ടി വീട്ടില്‍ പറയുകയും തുടര്‍ന്നു വീട്ടുകാര്‍ പൊലീസില്‍ അറിയിക്കുകയും ചെയ്തു. ഫ്‌ലാറ്റ് അസോസിയേഷന്‍ ഭാരവാഹികളെയും സെക്യൂരിറ്റി ഓഫീസ് ജീവനക്കാരേയും സാക്ഷികളായി വിസ്തരിച്ചു. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 14 സാക്ഷികളെയും 19 രേഖകളും ഹാജരാക്കി. പോക്‌സോ നിയമം 9, 10 വകുപ്പ് പ്രകാരം 5 വര്‍ഷം കഠിന തടവും 25000 രൂപ പിഴയും അടക്കുന്നതിനും 12 ,11 വകുപ്പുകള്‍ പ്രകാരം ഒരു വര്‍ഷം കഠിന തടവിനും 10000 രൂപ പിഴയടക്കുന്നതിനുമാണ് വിധി. പിഴയടക്കാത്ത പക്ഷം തടവുശിക്ഷ 4 മാസം കൂടി നീളും. പിഴ തുക അതിജീവിതക്ക് നല്‍കണമെന്ന് ഉത്തരവില്‍ പറയുന്നു.