നവജാതശിശുവിനെ തട്ടിയെടുത്ത കേസ്; സമീപത്തെ ഹോട്ടലിലെത്തിയ പ്രതി നീതുവിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കോട്ടയം: നവജാതശിശുവിനേയും തട്ടിയെടുത്ത് മെഡിക്കൽ കോളേജിൽ നിന്ന് സമീപത്തെ ഹോട്ടലിലെത്തിയ പ്രതി നീതുവിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. വ്യാഴാഴ്ച വൈകീട്ട് നാല് മണിയോടെ കുഞ്ഞിനേയും എടുത്ത് നീതു ഫ്ളോറൽ പാർക്ക് ഹോട്ടലിൽ എത്തുന്ന ദൃശ്യങ്ങളാണ് മാധ്യമങ്ങൾക്ക് ലഭിച്ചത്. കുഞ്ഞുമായി നീതു ഹോട്ടൽ കോമ്പൗണ്ടിലേക്ക് കയറുന്നത് മുതലുള്ള ദൃശ്യങ്ങളാണ് സിസിടിവിയിൽ പതിഞ്ഞത്.

ഹോട്ടൽ റിസപ്ഷനിൽ നിന്ന് താക്കോൽ വാങ്ങി നീതു കുഞ്ഞുമായി അകത്തേക്ക് പോകുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. യാതൊരു ഭാവവ്യത്യാസവുമില്ലാതെയാണ് ഇവർ കുഞ്ഞുമായി ഹോട്ടലിനുള്ളിലേക്ക് കയറിപോകുന്നത്. ആർക്കും അസ്വഭാവികത തോന്നാത്ത തരത്തിലായിരുന്നു പെരുമാറ്റം. വയലറ്റ് നിറത്തിലുള്ള ടൗവ്വലിൽ പൊതിഞ്ഞ നിലയിലായിരുന്നു കുഞ്ഞ്. എട്ട് വയസുള്ള മകനും ഇവർക്കൊപ്പമുണ്ടായിരുന്നു.

കേസിൽ നിർണായകമായേക്കാവുന്ന തെളിവുകൂടിയാണ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ. സംഭവം നടന്ന മെഡിക്കൽ കോളേജിലെ സിസിടിവി ദൃശ്യങ്ങൾ പലതും ലഭ്യമല്ലെന്ന ആരോപണം ഉയരുന്നതിനിടെയാണ് ഹോട്ടലിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത്.

നീതു കയറിവരുമ്പോൾ റിസപ്ഷനിലുണ്ടായിരുന്ന ഹോട്ടൽ ജോലിക്കാരിയായ നിമ്മിയുടെയും പിന്നീട് നീതുവിന് പോകാനായി വിളിച്ചുവരുത്തിയ ടാക്സി ഡ്രൈവറായ അലക്സിന്റെയും അവസരോചിതമായ ഇടപെടലിനെ തുടർന്നാണ് ഇവരെ പെട്ടെന്ന് തന്നെ കണ്ടെത്താനും കുഞ്ഞിനെ രക്ഷപ്പെടുത്താനും കഴിഞ്ഞത്.

ജനുവരി നാലാം തീയതി നീതു കോട്ടയത്ത് എത്തിയിരുന്നു. ഇവിടെ ലോഡ്ജിൽ മുറിയെടുത്ത് താമസിച്ചാണ് തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്തത്. ആശുപത്രിയിൽനിന്ന് കടത്തിയ കുട്ടിയെ ലോഡ്ജിൽ എത്തിച്ചശേഷം ചിത്രമെടുത്ത് ആൺസുഹൃത്തായ ഇബ്രാഹിമിന് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു.

ഇബ്രാഹിമുമായുള്ള ബന്ധം നിലനിർത്താനായി ഇയാളുടെ കുട്ടിയാണെന്ന് വിശ്വസിപ്പിക്കാനാണ് നീതു കുട്ടിയെ തട്ടിക്കൊണ്ടുപോയത്. മറ്റൊരു വിവാഹബന്ധത്തിലേക്ക് ഇബ്രാഹിം പോകുന്നത് തടയാനും ബ്ലാക്മെയിൽ ചെയ്യാനുമാണ് നീതു ഇത്തരമൊരു കൃത്യം ചെയ്തതെന്നാണ് പോലീസ് പറയുന്നത്.