വിനോദ് പുതുജീവനേകിയത് ഏഴ് പേർക്ക്; ഏറ്റവും വലിയ അവയവദാനം

തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും വലിയ അവയവദാനത്തിന് തിരുവനന്തപുരം മെഡിക്കൽ കോളേജ് സാക്ഷ്യം വഹിച്ചു. അപകടത്തെ തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം സ്വദേശി വിനോദ് പുതുജീവൻ നൽകിയത് ഏഴ് പേർക്കാണ്.കൈകൾ ഉൾപ്പടെ എട്ട് അവയവങ്ങൾ നൽകിയാണ് വിനോദ് യാത്രയായത്.

വിനോദിന്റെ ഹൃദയം ചെന്നൈ എംജിഎം ആശുപത്രിയിലേക്ക് കൊണ്ടുപോകും. വൃക്ക ഒന്ന് കിംസിലേക്കാണ് കൈമാറുക. ഒന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ തന്നെ ഉപയോഗിക്കും. കൈകൾ രണ്ടും ( ഷോൾഡർ മുതൽ) എറണാകുളം അമൃതയിലേക്ക് കൊണ്ടുപോകും. കണ്ണുകൾ ( കോർണിയ) (രണ്ടും ) തിരുവനന്തപുരം കണ്ണാശുപത്രിയിലേക്കാണ് നൽകിയത്. കരൾ കിംസിലേക്കും കൈമാറി.

മുൻപും അവയവദാനങ്ങൾ നടന്നിട്ടുണ്ടെങ്കിലും ഒരാളിൽ നിന്ന് എട്ട് അവയവങ്ങൾ ദാനം ചെയ്യുന്നത് ഇതാദ്യമാണ്. കൊല്ലം കിളികൊല്ലൂർ സ്വദേശിയായ 54 കാരനായ വിനോദിന് ഡിസംബർ 30ന് കൊല്ലത്ത് കല്ലും താഴത്തിനും ബെപ്പാസിനും ഇടയിൽ വെച്ചണ് അപകടം സംഭവിക്കുന്നത്. വിനോദിന്റെ ഇരുചക്രവാഹനം സ്വകാര്യബസിന് പുറകിൽ ഇടിക്കുകയായിരുന്നു. തലയ്‌ക്ക് മാരകമായി പരിക്കേറ്റ വിനോദിന് ഇന്നലെയാണ് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്.