ലൈഫ് പദ്ധതി സർവേ; കൃഷിവകുപ്പ് ജീവനക്കാരെയും അധ്യാപകരെയും നിയോഗിക്കാനുള്ള നീക്കത്തിൽ മന്ത്രിമാർക്കിടയിൽ ഭിന്നത

തിരുവനന്തപുരം: പാവങ്ങൾക്ക് വീട് നൽകാനുള്ള ലൈഫ് പദ്ധതിയുടെ സർവേക്ക് കൃഷിവകുപ്പ് ജീവനക്കാരെയും അധ്യാപകരെയും നിയോഗിക്കാനുള്ള നീക്കത്തിൽ മന്ത്രിമാർക്കിടയിൽ ഭിന്നത. തദ്ദേശമന്ത്രി എം.വി. ഗോവിന്ദന്റെ നിർദേശങ്ങളോട് മന്ത്രിമാരായ വി. ശിവൻകുട്ടിയും പി. പ്രസാദും വിയോജിച്ചതോടെ വിഷയത്തിൽ തീരുമാനമെടുക്കാതെ മാറ്റിവെക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു.

ലൈഫ് സർവേക്ക് നിയോഗിക്കുന്നതിനെതിരേ കൃഷിവകുപ്പ് ജീവനക്കാരും പഞ്ചായത്ത് അസോസിയേഷനും പരസ്യഏറ്റുമുട്ടലിലേക്ക് കടന്നതോടെ ജീവനക്കാരുടെ വിന്യാസം സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ രണ്ടാഴ്ചമുമ്പ് ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. ഇതിനായി ചേർന്ന ഓൺലൈൻ യോഗത്തിൽ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് ചർച്ചയ്ക്കെടുത്തതോടെയാണ് മന്ത്രിമാർ വ്യത്യസ്തനിലപാടെടുത്തത്.

ഇതരവകുപ്പുകളിലെ ജീവനക്കാരെ തദ്ദേശസ്ഥാപനങ്ങളുടെ ജോലിക്ക് വിനിയോഗിക്കുന്നതിന് അതത് വകുപ്പുകളിലെ ജില്ലാ അധികാരികളുടെ അഭിപ്രായത്തോടെ കളക്ടർമാർക്ക് നിർദേശം നൽകാമെന്ന് ചീഫ് സെക്രട്ടറി നിർദേശിച്ചിരുന്നു. എന്നാൽ, അതത് വകുപ്പ് സെക്രട്ടറിമാരുടെ നിർദേശം ഇക്കാര്യത്തിൽ കണക്കിലെടുക്കണമെന്നും വകുപ്പുകളിലെ ജോലിയും ഓരോസമയത്തെ തിരക്കും കണക്കിലെടുത്തുവേണം ഉദ്യോഗസ്ഥരെ നിയോഗിക്കാനെന്നും മന്ത്രി വി. ശിവൻകുട്ടി അഭിപ്രായപ്പെട്ടു.

മന്ത്രി പി. പ്രസാദും ശിവൻകുട്ടിയെ പിന്തുണച്ചു. 2018-ലെ പ്രളയസമയത്തേതടക്കം കാർഷികമേഖലയിലുണ്ടായ നാശനഷ്ടം കണക്കാക്കി നഷ്ടപരിഹാരം നൽകുന്നതിനുള്ള അപേക്ഷകൾ സമയബന്ധിതമായി തീർക്കുന്നതിനുള്ള നടപടികളിലാണ് കൃഷിവകുപ്പ്. അപേക്ഷകളിൽ ഒരുമാസത്തിനകം തീരുമാനമെടുക്കണമെന്ന് കൃഷിവകുപ്പ് ജീവനക്കാർക്ക് നിർദേശം നൽകിയതിനു പിന്നാലെയാണ് ലൈഫ് സർവേക്കായി ഉദ്യോഗസ്ഥരെ നിയോഗിച്ച് ഉത്തരവിറക്കിയതെന്ന് പ്രസാദ് ചൂണ്ടിക്കാട്ടി.

ഇതോടെ എം.വി. ഗോവിന്ദൻ രംഗത്തുവരികയായിരുന്നു. ഉദ്യോഗസ്ഥവിന്യാസത്തിന് സെക്രട്ടറിമാരുടെ അനുമതിവേണമെന്ന നിർദേശത്തോട് യോജിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. തദ്ദേശവകുപ്പിന്റെ അധികാരം കുറയ്ക്കുന്ന നിർദേശമാണിത്.