മകളെ കാണാൻ വന്ന 19കാരനെ കുത്തിക്കൊന്ന കേസിൽ പിതാവിനെ കസ്റ്റഡിയിൽ വാങ്ങും

തിരുവനന്തപുരം: മകളെ കാണാൻ വന്ന 19കാരനെ കുത്തിക്കൊന്ന കേസിലെ പ്രതി പിതാവ് സൈമൺ ലാലനെ കസ്റ്റഡിയിൽ വാങ്ങാനായി പൊലീസ് ഇന്ന് അപേക്ഷ നൽകും. തിരുവനന്തപുരം എസിജെഎം കോടതിയിലാണ് അപേക്ഷ സമർപ്പിക്കുക. സൈമൺ ലാലനെ കൊല നടന്ന വീട്ടിൽകൊണ്ടുപോയി തെളിവെടുപ്പ് നടത്തുന്നതിനും കൂടുതൽ ചോദ്യം ചെയ്യുന്നതിനുമായാണ് കസ്റ്റഡിയിൽ വാങ്ങുന്നത്.

കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് മകളെ കാണാനെത്തിയ സുഹൃത്തിനെ സൈമൺ ലാലൻ കുത്തിക്കൊന്നത്. കള്ളനെന്ന് കരുതിയാണ് കൊല ചെയ്തെന്നായിരുന്നു സൈമൺ ലാലൻ ആദ്യം പറഞ്ഞതെങ്കിലും ബോധപൂ‍ർവ്വമാണ് കൃത്യം ചെയ്തതെന്ന് പിന്നീട് പൊലീസ് കണ്ടെത്തിയിരുന്നു. മകളുമായുള്ള അനീഷിന്റെ പ്രണയമാണ് സൈമണിനെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്.

അനീഷിനെ സൈമണ്‍ കുത്തിയത് കൊലപ്പെടുത്താനുള്ള ഉദ്ദേശത്തില്‍ തന്നെയാണ്. അനീഷിനെ തടഞ്ഞ് വെച്ച് നെഞ്ചിലും മുതുകിലും കുത്തി. കുത്താന്‍ ഉപയോഗിച്ച കത്തി ഒളിപ്പിച്ചത് വാട്ടര്‍ മീറ്റര്‍ ബോക്‌സില്‍ ആണ്. ആയുധം പൊലീസ് കണ്ടെടുത്തു. കൊലപാതകം നടന്ന മുറിയില്‍ നിന്ന് ബിയര്‍ കുപ്പികള്‍ കണ്ടെടുത്തെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട് പറയുന്നു.

സൈമൺ ലാലന്റെ ഭാര്യ പുലർച്ചെ തങ്ങളെ വിളിച്ച് അത്യാവശ്യമായി പൊലീസ് സ്റ്റേഷനിൽ പോകണമെന്ന് പറഞ്ഞുവെന്നാണ് അനീഷിന്റെ മാതാപിതാക്കളുടെ വെളിപ്പെടുത്തൽ. ‘മകൻ വീട്ടിലില്ലെന്ന് അറിഞ്ഞത് സൈമണിന്റെ ഭാര്യയുടെ ഫോൺ കോൾ വന്നതിന് ശേഷമാണ്. ആ കോൾ അറ്റൻഡ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഫോൺ വന്നതോടെ മകനെ അന്വേഷിച്ചു. അപ്പോഴാണ് മകൻ വീട്ടിലില്ലെന്ന വിവരം മനസിലായത്’.

സൈമണിന്റെ ഭാര്യയെ തിരികെ വിളിച്ച് മകനെ കുറിച്ച് അന്വേഷിച്ചുവെന്നും അനീഷിന്റെ അമ്മ പറയുന്നു. അനീഷിനെ കുറിച്ച് കൃത്യമായി മറുപടി അവർ നൽകിയില്ലെന്നും പൊലീസ് സ്റ്റേഷനിലേക്ക് ചെല്ലുവാനാണ് ആവശ്യപ്പെട്ടതെന്നും മാതാപിതാക്കൾ വ്യക്തമാക്കി.