പൊലീസുകാരന്റെ വീട് അടിച്ചുതകർത്ത് ‘മിന്നൽ മുരളി ഒറിജിനൽ ‘ ; കണി കാണിക്കാൻ വാതില്‍ക്കല്‍ മലമൂത്രവിസര്‍ജനവും

കോട്ടയം: പുതുവത്സര തലേന്ന് പൊലീസുകാരന്റെ വീടിന് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം.വീടിന്റെ ജനല്‍ച്ചില്ലുകളും വാതിലും അടിച്ചുതകര്‍ത്തു. വാതില്‍ക്കല്‍ മലമൂത്രവിസര്‍ജനം നടത്തി. ചുമരില്‍ ‘മിന്നല്‍ മുരളി ഒറിജിനല്‍’ എന്നും എഴുതിയിട്ടുണ്ട്.

കുമരകത്താണ് വീടിനു നേരേ ആക്രമണമുണ്ടായത്. ശൗചാലയം ഇവര്‍ തല്ലിത്തകര്‍ത്തു. വീട് ആക്രമിച്ച ആ ‘മിന്നല്‍ മുരളി’യെ തേടുകയാണ് പൊലീസ്. പൊലീസ് ഉദ്യോഗസ്ഥനായ ചെപ്പന്നൂക്കരി ചെമ്ബിത്തറ ഷാജിയുടെ വീടാണ് ഇത്.

കോട്ടയം റെയില്‍വേ സ്റ്റേഷനിലെ പൊലീസുകാരനായ ഷാജിയും കുടുംബവും വെച്ചൂരാണ് ഇപ്പോള്‍ താമസം. രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടം സാമൂഹിക വിരുദ്ധരുടെ ആക്രമണം കാരണം വീടിനുണ്ടായിട്ടുണ്ടെന്നാണ് ഷാജി പറയുന്നത്.

രണ്ടാഴ്ച മുൻപ് ഇവിടെ മദ്യപിക്കാനെത്തിയ യുവാക്കളെ വീട്ടുടമ വിലക്കിയിരുന്നു. കഴിഞ്ഞരാത്രി കുമരകം പൊലീസ് പരിശോധന നടത്തുമ്പോൾ ഇവിടെ മദ്യപാനികളെ കണ്ടെത്തുകയും ഓടിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമാണ് വീടാക്രമണമെന്നാണ് പൊലീസിന്റെ നിഗമനം. സംഭവസ്ഥലത്ത് ഇവരുടെ ബൈക്കുകള്‍ ഉണ്ടായിരുന്നെന്നും പ്രതികളെ കണ്ടെത്താനാകുമെന്നും കുമരകം പൊലീസ് പറയുന്നു.