കൊച്ചിയിൽ ലഹരിമരുന്നുകളുമായി യുവതി ഉൾപ്പെടെ അഞ്ചുപേരെ പിടികൂടി

കൊച്ചി: ലഹരിമരുന്നുകളുമായി യുവതി ഉൾപ്പെടെ അഞ്ചുപേരെ പൊലീസ്‌ പിടികൂടി. കോഴിക്കോട് ബാലുശേരി നെന്മണ്ട ചാലിക്കണ്ടി ഷിനോ മെർവിൻ (28), കൊല്ലം ഓച്ചിറ പള്ളിമുക്ക് സജന ഭവനിൽ റിജു (38), കായംകുളം ഭരണിക്കാവ് പുള്ളിക്കണക്ക് ചെങ്ങലിൽ അനീഷ് അനി (25), കരുനാഗപ്പിള്ളി കടത്തൂർ നസീം നിവാസിൽ നജീം ഷംസുദ്ദീൻ (40), തൊടുപുഴ മുള്ളരിങ്ങാട് സ്വദേശിനി മറിയ ബിജു (20), കായംകുളം പുതുപ്പാടി സ്വദേശി അതുൽ (24) എന്നിവരെയാണ് പൊലീസ് പിടികൂടിയത്‌.

രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഫ്ലാറ്റിന്റെ എട്ടാംനിലയിൽനിന്ന് വീണ് പരിക്കേറ്റ അതുലിന്റെ അറസ്‌റ്റ്‌ പിന്നീട്‌ രേഖപ്പെടുത്തും. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്‌. കാക്കനാട്‌ മില്ലുംപടിയിലെ ഹോളി ഫെയ്‌ത്ത് ഫ്ലാറ്റിൽനിന്നാണ് എംഡിഎംഎയും ഹാഷിഷ് ഓയിലും സഹിതം ഇവരെ പിടികൂടിയത്.

ഫ്ലാറ്റിൽ മയക്കുമരുന്നുവിൽപ്പന നടക്കുന്നതായി വിവരം ലഭിച്ചതിനെത്തുടർന്നാണ് ഷാഡോ പൊലീസും തൃക്കാക്കര പൊലീസും സംയുക്തമായി പരിശോധന നടത്തിയത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കാർഷെഡിന് മുകളിലേക്കുവീണ അതുൽ ഇരുമ്പുഷീറ്റ് തുളച്ച്‌ നിലത്തുവീണു. ഇയാളുടെ കൈക്ക് ഗുരുതരമായി പരിക്കേറ്റു. പിടിയിലായവരിൽ പലരും ഫ്ലാറ്റിലെ താമസക്കാരായിരുന്നുവെന്ന്‌ പൊലീസ്‌ വ്യക്തമാക്കി. പ്രതികളെ റിമാൻഡ് ചെയ്‌തു.