ജനവാസ മേഖലയിൽ കണ്ടെത്തിയ പുലി ചത്തു

പത്തനംതിട്ട: ആങ്ങമൂഴിയിലെ ജനവാസ മേഖലയിൽ നിന്ന് ഇന്നലെ കണ്ടെത്തിയ പുലി ചത്തു. ശരീരത്തില്‍ മുറിവേറ്റതിനെ തുടര്‍ന്നും ഭക്ഷണം കിട്ടാതെയും അവശനിലയിലായിരുന്നു പുലി. മുരിപ്പെൽ സ്വദേശി സുരേഷിന്‍റെ വീട്ടിലെ തൊഴുത്തിൽ കുടുങ്ങിയ നിലയിലായിരുന്നു ഇന്നലെ പുലിയെ കണ്ടെത്തിയത്.

തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പുലിയെ റാന്നിയിലെ ആർആർടി ഓഫീസിലേക്ക് മാറ്റി. ശരീരത്തില്‍ തറഞ്ഞ് കയറിയിരുന്ന മുള്ളന്‍ പന്നിയുടെ മുള്ള് ഇന്നലെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തിരുന്നു.

കഴിഞ്ഞ കുറേ ദിവസങ്ങളായി പുലിക്ക് ഭക്ഷണം ലഭിച്ചിട്ടില്ലെന്നാണ് വനംവകുപ്പിന്‍റെ നിഗമനം. ആറ് മാസം മാത്രമാണ് പുലിയുടെ പ്രായം. ഉച്ചയ്ക്ക് ശേഷം കോന്നി ആനക്കൂട്ടില്‍ വെച്ച് പുലിയുടെ പോസ്റ്റ്മോർട്ടം നടക്കും.