പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ മീൻ കച്ചവടക്കാരന് ട്രിപ്പിൾ ജീവപര്യന്തം തടവ്

തൃശ്ശൂർ: പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ മീൻ കച്ചവടക്കാരനായ 68-കാരന് ട്രിപ്പിൾ ജീവപര്യന്തം തടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ. എടശ്ശേരി സ്വദേശി കൃഷ്ണൻകുട്ടിയെയാണ് കുന്നംകുളം അതിവേഗ കോടതി ശിക്ഷിച്ചത്. 2015-ലായിരുന്നു കേസിനാസ്പദമായ സംഭവം.

മീൻ കച്ചവടക്കാരനായ കൃഷ്ണൻകുട്ടിയുടെ വീട്ടിൽ മീൻ വാങ്ങാനെത്തിയ പെൺകുട്ടിയെ വീട്ടിനുള്ളിലേക്ക് പിടിച്ചുകൊണ്ടുപോയി പീഡിപ്പിച്ചെന്നും ഗർഭിണിയാക്കിയെന്നുമാണ് കേസ്. വാടാനാപ്പള്ളി പോലീസാണ് പ്രതിയെ പിടികൂടി കുറ്റപത്രം സമർപ്പിച്ചത്. കേസിന്റെ വിചാരണവേളയിൽ 25 സാക്ഷികളെ പ്രോസിക്യൂഷൻ ഹാജരാക്കി.

പെൺകുട്ടി പ്രസവിച്ച കുഞ്ഞിന്റെ ഡി.എൻ.എ. പരിശോധന ഫലം അടക്കം 23 രേഖകളും കോടതിയിൽ സമർപ്പിച്ചു. ഇത്തരം കുറ്റങ്ങൾ ആവർത്തിക്കാതിരിക്കാൻ പ്രതിക്ക് കടുത്ത ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. ഈ വാദം അംഗീകരിച്ചാണ് കോടതി പ്രതിയെ ട്രിപ്പിൾ ജീവപര്യന്തത്തിന് ശിക്ഷിച്ചത്.

പോക്സോ കേസിലും മറ്റും അപൂർവമായി മാത്രമേ ട്രിപ്പിൾ ജീവപര്യന്തം തടവിന് പ്രതിയെ ശിക്ഷിക്കാറുള്ളൂ. അടുത്തിടെ മറ്റൊരു പോക്സോ കേസിൽ ഇരട്ട ജീവപര്യന്തം തടവും കുന്നംകുളം കോടതി ശിക്ഷ വിധിച്ചിരുന്നു.