കിഴക്കമ്പലത്തെ കിറ്റെക്സ് കമ്പനിയിൽ നേരിട്ടെത്തി ലേബര്‍ കമ്മീഷണറുടെ പരിശോധന

കൊച്ചി: കിഴക്കമ്പലത്തെ കിറ്റെക്സ് കമ്പനിയിൽ ലേബര്‍ കമ്മീഷണര്‍ നേരിട്ടെത്തി പരിശോധന നടത്തി. പുരുഷ – വനിത ലേബര്‍ ക്യാമ്പുകളില്‍ എത്തിയ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ ഇത് സംബന്ധിച്ച രേഖകളും പരിശോധിച്ചു. തൊഴിൽ സാഹചര്യങ്ങൾ വിശദമാക്കി റിപ്പോര്‍ട്ട് ഉടൻ മന്ത്രിക്ക് കൈമാറുമെന്ന് ലേബര്‍ കമ്മീഷണര്‍ എസ് ചിത്ര വ്യക്തമാക്കി. തൊഴിലാളികൾ സംഘം ചേർന്ന് പൊലീസിനെ ആക്രമിച്ച ക്യാമ്പിലാണ് തൊഴിൽ വകുപ്പ് പരിശോധന തുടങ്ങിയത്.

ഇവിടെയുള്ള തൊഴിലാളികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ച ലേബര്‍ കമ്മീഷണര്‍ ഇവരെ കൂട്ടമായി പാർപ്പിച്ചിരുന്ന മുറികളിലെ ജീവിത സാഹചര്യവും വിലയിരുത്തി. തുടര്‍ന്ന് ഫാക്ടറിക്ക് മുകൾ നിലയിലുള്ള വനിതാ ഹോസ്റ്റലിലും പരിശോധന സ൦ഘമെത്തി. തൊഴിൽ വകുപ്പിന്‍റെ കഴിഞ്ഞ ജൂലൈയിലെ കണക്ക് പ്രകാരം 1700 ല്‍ അധികം അതിഥി തൊഴിലാളികൾ കിറ്റെക്സ് കമ്പനിയിലുണ്ട്. എന്നാൽ കമ്പനി നിലവിൽ പറയുന്നത് 500 പേർ മാത്രമെന്നാണ്. ഈ കണക്കുകളിൽ വ്യക്തത വരുത്താൻ രേഖകൾ ഉൾപ്പടെ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചു.

അതേസമയം അക്രമസംഭവങ്ങളുടെ അന്വേഷണത്തിന്‍റെ ഭാഗമായി പൊലീസ് സംഘവും കിറ്റെക്സ് ഓഫീസിലെത്തി ജീവനക്കാരിൽ നിന്ന് മൊഴിയെടുത്തു. അക്രമസ൦ഭവങ്ങളുടെ ദൃശ്യങ്ങളുടെ പരിശോധന തുടരുകയാണ്. വാഹനം കത്തിയതിന്‍റെ ഫോറൻസിക് പരിശോധന ഫലം കൂടി വൈകാതെ ലഭിക്കും. അക്രമവുമായി ബന്ധപ്പെട്ട് 174 പേരാണ് പൊലീസ് ഇത് വരെ അറസ്റ്റ് ചെയ്തത്. ഇന്നലെ അറസ്റ്റിലായ 10 തൊഴിലാളികളെ ഇന്ന് കോലഞ്ചേരി കോടതിയിൽ ഹാജരാക്കും.