പുതുവത്സരദിനത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ; സിനിമാ തിയേറ്ററുകളിൽ രാത്രി പത്തിന് ശേഷം പ്രദർശനം അനുവദിക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോൺ പടരാനുള്ള സാധ്യത മുൻനിർത്തി പുതുവൽസരദിനത്തിൽ കൂടുതൽ നിയന്ത്രങ്ങൾ ഏർപ്പെടുത്തി സർക്കാർ. ഡിസംബർ 30 മുതൽ ജനുവരി രണ്ടു വരെയാണ് രാത്രികാല നിയന്ത്രണം ശക്തമാക്കുന്നത്. തിയറ്ററുകളിൽ രാത്രി പത്തു മണിക്ക് ശേഷം പ്രദർശനം നടത്തരുതെന്നാണ് സർക്കാർ ഉത്തരവ്. സംസ്ഥാനത്ത് പുതുവത്സര ആഘോഷങ്ങൾക്കു നിയന്ത്രണങ്ങൾ ഏർപെടുത്തിയിട്ടുണ്ട്.

രാത്രി 10 മുതൽ പുലർച്ചെ 5 വരെയാണു നിയന്ത്രണം. കടകൾ രാത്രി പത്തിന് അടയ്ക്കണം. പൊലീസിന്റെ വാഹന പരിശോധനയും ഈ സമയങ്ങളിൽ   ശക്തമാക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന കൊറോണ അവലോകന യോഗത്തിലാണ് തീരുമാനം.

പുതുവത്സരാഘോഷങ്ങൾ ഡിസംബർ 31ന് രാത്രി 10നു ശേഷം അനുവദിക്കില്ല. ബാറുകൾ, ക്ലബ്ബുകൾ, ഹോട്ടലുകൾ, റസ്‌റ്ററന്റുകൾ, ഭക്ഷണശാലകൾ തുടങ്ങിയവയിൽ 50 ശതമാനം ആളുകൾക്കു മാത്രമായിരിക്കും പ്രവേശനം. പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വലിയ ആൾക്കൂട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുളള ബീച്ചുകൾ, ഷോപ്പിങ് മാളുകൾ, പാർക്കുകൾ തുടങ്ങിയ സ്ഥലങ്ങളിൽ ജില്ലാ കലക്ടർമാർ മതിയായ അളവിൽ പൊലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ സെക്ടറൽ മജിസ്‌ട്രേട്ടുകളെ വിന്യസിക്കും. കൂടുതൽ പൊലീസിനെ നിയന്ത്രണ പ്രവർത്തനങ്ങൾക്കായി വിന്യസിക്കും.

കൊറോണ വ്യാപനമുണ്ടാകുന്ന സ്‌ഥലങ്ങളിൽ ക്ലസ്റ്റർ രൂപപ്പെടുന്നുണ്ടോയെന്ന് കൃത്യമായി പരിശോധിക്കേണ്ടതും ഇത്തരം പ്രദേശങ്ങൾ കണ്ടെയ്‌ൻമെന്റെ സോണുകളായി പരിഗണിച്ച് നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തേണ്ടതുമാണെന്നു യോഗം നിർദേശിച്ചു. ഒമിക്രോൺ ഇൻഡോർ സ്‌ഥലങ്ങളിൽ വേഗം പടരാനുള്ള സാധ്യത കണക്കിലെടുത്തു ഇൻഡോർ വേദികളിൽ ആവശ്യത്തിന് വായുസഞ്ചാരം സംഘാടകർ ഉറപ്പുവരുത്തണം.

കുട്ടികൾക്ക് കൊറോണ വാക്സിൻ നൽകാമെന്നും, ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും, 60 വയസ്സിന് മുകളിലുള്ള രോഗാതുരരായവർക്കും ബൂസ്റ്റർ ഡോസ് നൽകാമെന്നും കേന്ദ്രസർക്കാർ തീരുമാനിച്ച സാഹചര്യത്തിൽ കേരളത്തിലെ അർഹരായവർക്ക് ജനുവരി 3 മുതൽ വാക്സിൻ നൽകാനുള്ള നടപടി ആരോഗ്യവകുപ്പ് സ്വീകരിക്കേണ്ടതാണന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്‌ഥാനത്ത് ഇതുവരെ 57 ഒമിക്രോൺ ബാധിതരാണ് ഉള്ളത്. ഒമിക്രോൺ വൈറസ് ബാധ തടയുന്നതിനായുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടപ്പിലാക്കാൻ ആണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം.