മോൻസൺ മാവുങ്കലിന്റെ കള്ളപ്പണ ഇടപാടു കേസ്; നടി ശ്രുതിലക്ഷ്മിയെ എൻഫോഴ്സ്മെൻറ് ചോദ്യം ചെയ്തു

കൊച്ചി: നടി ശ്രുതിലക്ഷ്മിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തു. മോൻസൺ മാവുങ്കലിന്റെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്തത്. മോൻസണിന്റെ വീട്ടിൽ നടന്ന ആഘോഷപരിപാടിയിൽ ശ്രുതിലക്ഷ്മി നൃത്തം അവതരിപ്പിച്ചിരുന്നു. കൊച്ചിയിലെ ഇ.ഡി ഓഫീസിലായിരുന്നു ചോദ്യം ചെയ്യൽ.

മോൻസണും ശ്രുതിലക്ഷ്മിയും തമ്മിൽ അടുപ്പം പുലർത്തിയിരുന്നതായി ഇഡിക്ക് വ്യക്തമായിട്ടുണ്ട് എന്നാണ് വിവരം. നേരത്തെ മോന്‍സന്‍ മാവുങ്കലുമായി ബന്ധമുണ്ടെന്ന പ്രചരണങ്ങള്‍ ശ്രുതി ലക്ഷ്മി തള്ളിയിരുന്നു. ഡോക്ടര്‍ എന്ന നിലയിലാണ് മോന്‍സനെ പരിചയപ്പെട്ടതെന്നും അയാള്‍ തട്ടിപ്പുകാരനാണെന്ന വാര്‍ത്തകള്‍ കേട്ടപ്പോള്‍ ഞെട്ടിയെന്നുമായിരുന്നു ശ്രുതി ലക്ഷ്മിയുടെ അന്നത്തെ പ്രതികരണം.

പരിപാടികള്‍ക്ക് വേണ്ടി വിളിക്കുമ്പോള്‍ അവരുടെ ബാക്ക് ഗ്രൗണ്ട് അന്വേഷിക്കേണ്ട കാര്യം ഇല്ലല്ലോയെന്നും എല്ലാവരോടും വളരെ മാന്യമായി പെരുമാറുന്ന വ്യക്തിയാണ് മോന്‍സന്‍ എന്നും ശ്രുതി ലക്ഷ്മി പ്രതികരിച്ചു.

പ്രൊഫഷനലായ ബന്ധം മാത്രമേ അദ്ദേഹവുമായുള്ളൂ. വളരെ മാന്യമായി ഇടപെടുന്ന വ്യക്തിയായതുകൊണ്ടാണ് പരിപാടികളില്‍ പങ്കെടുത്തത്. തട്ടിപ്പുകാരനാണെ വാര്‍ത്തകള്‍ കേട്ട് ഞെട്ടിപ്പോയി. കുറച്ച് നൃത്ത പരിപാടികള്‍ അദ്ദേഹത്തിനു വേണ്ടി ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ പിറന്നാള്‍ ആഘോഷത്തിനും വിളിച്ചു.

കൊറോണ സമയമായതിനാല്‍ അധികം ആര്‍ട്ടിസ്റ്റുകളൊന്നും ഇല്ലാതെ ഞാനും ചേച്ചിയും മറ്റു കുറച്ചുപേരുമാണ് നൃത്തം ചെയ്തത്. തട്ടിപ്പുകാരനാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ സൗഹൃദം ഉപേക്ഷിക്കുമായിരുന്നുവെന്നും ശ്രുതി ലക്ഷ്മി പറഞ്ഞു. മോന്‍സന്റെ ചികിത്സയില്‍ മുടി കൊഴിച്ചില്‍ മാറിയതായും ശ്രുതി ലക്ഷ്മി പറയുന്നു.