കൊല്ലത്ത് വീണ്ടും അപകടം; മിനി ലോറി ട്രാന്‍സ്‌ഫോര്‍മറിലേക്ക് ഇടിച്ചുകയറി

കൊല്ലം: പള്ളിമുക്കില്‍ മിനി ലോറി ട്രാന്‍സ്‌ഫോര്‍മറിലേക്ക് ഇടിച്ചുകയറി. രണ്ടു പേര്‍ക്ക് ഗുരുതര പരിക്കേറ്റു. തേങ്ങ കയറ്റിവന്ന മിനിലോറിയാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് സൂചന. പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്.

ട്രാന്‍സ്‌ഫോര്‍മറിനുള്ളില്‍ ഇടിച്ചുകയറിയ വാഹനത്തില്‍ നിന്നും ഒന്നര മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഡ്രൈവറെ പുറത്തെടുത്തത്. ഇയാളുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറുടെ സഹായിക്കും ഗുരുതര പരിക്കുണ്ട്. ഫയര്‍ഫോഴ്‌സും, പ്രദേശത്തെ ഒരു ജെസിബിയും ഉപയോഗിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം നടത്തിയത്.

അതേസമയം കൊല്ലം ചവറയില്‍ ഉണ്ടായ വാഹനാപകടത്തില്‍ നാലുപേര്‍ മരിച്ചു. മത്സ്യത്തൊഴിലാളികളാണ് മരിച്ചത്. പുലര്‍ച്ചെ 12.30 ന് ദേശീയപാതയില്‍ ഇടപ്പള്ളിക്കോട്ടയ്ക്ക് സമീപം വെറ്റമുക്കില്‍ വെച്ചായിരുന്നു സംഭവം. മത്സ്യത്തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന മിനിബസില്‍ വാന്‍ ഇടിച്ചായിരുന്നു അപകടം.

തിരുവനന്തപുരം, തമിഴ്‌നാട് സ്വദേശികളാണ് മരിച്ചത്. തിരുവല്ലം സ്വദേശി കരുണാമ്പരം (56), ബെര്‍ക്കുമന്‍സ് ( 45 ), ജസ്റ്റിന്‍ (56), തമിഴ്‌നാട് സ്വദേശി ബിജു (35) എന്നിവരാണ് മരിച്ചത്. തിരുവനന്തപുരം പുല്ലുവിളയില്‍ നിന്ന് പോയ ബസ് ആണ് അപകടത്തില്‍പ്പെട്ടത്.

മിനി ബസിലുണ്ടായിരുന്ന 24 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ 22 പേരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. വിഴിഞ്ഞത്തു നിന്നും ബേപ്പൂരിലേക്ക് മത്സ്യബന്ധനത്തിനായി പോയവര്‍ക്കാണ് അപകടം നേരിട്ടത്.