കണ്ണൂർ വൈസ് ചാൻസലറുടെ പുനർനിയമനത്തിന് എതിരായ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഫയലിൽ സ്വീകരിച്ചു

കൊച്ചി: കണ്ണൂർ വൈസ് ചാൻസലറുടെ പുനർനിയമനത്തിനെതിരേ നൽകിയ ഹർജി ഹൈക്കോടതി ഡിവിഷൻബെഞ്ച് ഫയലിൽ സ്വീകരിച്ചു. ഗവർണർക്ക് പ്രത്യേക ദൂതൻ മുഖേന നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. സർക്കാരും യൂണിവേഴ്സിറ്റിയും നോട്ടീസ് കൈപ്പറ്റി.

കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലറായി പ്രൊഫ. ഗോപിനാഥ് രവീന്ദ്രന് തുടരുന്നതിന് എതിരേ സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റിയാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ചിനെ സമീപിച്ചത്. നേരത്തേ സിംഗിൾ ബഞ്ച് ഹർജി തള്ളിയിരുന്നു. ഡോ ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയത് ചട്ട വിരുദ്ധമാണ്. അദ്ദേഹത്തിന് വിസിയായി സ്ഥാനത്ത് തുടരാൻ യോഗ്യതയില്ലെന്ന് ഹർജിയിൽ പറയുന്നു.

സെർച്ച് കമ്മിറ്റി റദ്ദാക്കിയ ശേഷം സർവകലാശാലാ നിയമം അവഗണിച്ച് 60 വയസ്സ് പൂർത്തിയായ വിസി ക്ക് പുനർനിയമനം നൽകിയ ഗവർണറുടെ നടപടിയുമാണ് ഹർജ്ജിയിൽ ചോദ്യം ചെയ്തിരിക്കുന്നത്. പുനർനിയമനത്തിൽ ഉന്നത വിദ്യാഭ്യാസമന്ത്രി യുടെ അനധികൃത ഇടപെടലും കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് ആദ്യമായാണ് കാലാവധി പൂർത്തിയാക്കിയ വൈസ് ചാൻസലർക്ക് തുടർന്ന് ഒരു കാലാവധിയിലേക്ക് പുനർ നിയമനം നൽകുന്നത്. ഈ കീഴ്‌വഴക്കം തുടർന്നാൽ പുനർ നിയമനം നേടുന്നതിനായി എന്ത് സമ്മർദ്ദങ്ങൾക്കും വഴിപെടാൻ വിസി മാർ നിർബന്ധിതരാകുമെന്ന്ക്യാമ്പയിൻ കമ്മിറ്റി പറയുന്നു.