ദേശീയ പാതയിലെ പാലിയേക്കര ടോളിനെ പിന്തുണച്ച് കേന്ദ്രസർക്കാർ‍ ഹൈക്കോടതിയിൽ

കൊച്ചി: ദേശീയ പാതയിലെ ടോളിനെ പിന്തുണച്ച് കേന്ദ്രസർക്കാർ‍ ഹൈക്കോടതിയിൽ. ദേശീയപാത 544 ല്‍ പാലിയേക്കരയിലെ ടോള്‍ പിരിവ് അവസാനിപ്പിക്കണമെന്ന ഹൈക്കോടതിയിലെ ഹര്‍ജി തള്ളണമെന്ന് ദേശീയപാത അതോറിറ്റി ആവശ്യപ്പെട്ടു.

ടോള്‍ കമ്പനി നിര്‍മ്മാണ ചെലവും വന്‍ ലാഭവും തിരിച്ച് പിടിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമെന്നാണ് നിലപാട്. ടോൾ നിരക്ക് പുതുക്കി നിശ്ചയിച്ചത് കേന്ദ്രസർക്കാരാണ്.

ടോൾ പിരിയ്ക്കാനും അത് പുതുക്കി നിശ്ചയിക്കാനും തങ്ങൾക്ക് അവകാശമുണ്ട്. ദേശീയപാത 544 ന്‍റെ നി‍ർമാണച്ചെലവ് 721 കോടിയെന്ന വാദം ശരിയല്ല. ഒരു ശതമാനം നിർമാണ പ്രവർത്തനങ്ങൾ മാത്രമാണ് പൂർത്തിയാക്കാനുളളത്.

കേന്ദ്ര സർക്കാർ മാനദണ്ഡ പ്രകാരമുളള നിലവാരം ദേശിയ പാതയ്ക്കുണ്ടെന്നും സത്യവാങ്മൂലത്തിലുണ്ട്. പാലിയേക്കരയിലെ ടോൾ പിരിവ് നി‍ർത്തലാക്കണമെന്നാവശ്യപ്പെട്ടുളള ഹ‍ർജിയിലാണ് കേന്ദ്ര സർക്കാർ നിലപാട് അറിയിച്ചത്.