‘പിണറായി വക കമ്യൂണിസ്റ്റ് പാഠശാല’; മന്ത്രി ബിന്ദുവിനെതിരെ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; മാര്‍ച്ചില്‍ സംഘര്‍ഷം

കണ്ണൂര്‍: വൈസ് ചാൻസലർ നിയമനത്തിന് ഗവര്‍ണര്‍ക്ക് കത്തുനല്‍കിയത് ഉന്നതവിദ്യാഭ്യാസമന്ത്രിയാണെന്ന് വ്യക്തമായതോടെ, മന്ത്രി ബിന്ദുവിനെതിരെ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. മന്ത്രി സത്യപ്രതിജ്ഞാലംഘനം നടത്തിയെന്ന് തെളിഞ്ഞു. അനധികൃതമായി ഇടപെട്ട മന്ത്രി രാജിവെക്കണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു. ഇടപെട്ടില്ലെന്ന സര്‍ക്കാര്‍ വാദം പൊളിഞ്ഞെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

വിസി നിയമനത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ സര്‍വകലാശാല ആസ്ഥാനത്തേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളില്‍ കയറി പ്രതിഷേധിച്ചു. ബാരിക്കേഡ് ചാടിക്കടക്കാന്‍ ശ്രമിച്ചവര്‍ക്കുനേരെ പൊലീസ് ലാത്തിവീശി. സമരക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സമരക്കാര്‍ സര്‍വകലാശാലയ്ക്ക് മുന്നില്‍ ‘പിണറായി വക കമ്യൂണിസ്റ്റ് പാഠശാല’ എന്ന ബാനര്‍ കെട്ടി. സര്‍വകലാശാലയുടെ ബോര്‍ഡിലാണ് സമരക്കാര്‍ ബാനര്‍ കെട്ടിയത്.

യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് പൊലീസ് സര്‍വകലാശാല പ്രധാന കവാടത്തിന് മുന്നില്‍ പൊലീസ് ബാരിക്കേഡ് കെട്ടി തടയുകയായിരുന്നു. സമരക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

അതേസമയം വിസി നിയമനത്തില്‍ മന്ത്രി ആര്‍ ബിന്ദുവിനെതിരെ ലോകായുക്തയ്ക്ക് പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഗവര്‍ണര്‍ ചെയ്തത് തെറ്റായ കാര്യമാണ്. അത് അദ്ദേഹം തന്നെ പറഞ്ഞെന്നും ചെന്നിത്തല വ്യക്തമാക്കി.