ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻ വിജയം; ബിജെപി 30 കടക്കില്ല; അജയ് കുമാര്‍ ലല്ലു

ന്യൂഡെൽഹി: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻ വിജയം നേടി അധികാരത്തിലെത്തുമെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ അജയ് കുമാർ ലല്ലു. നിലവിലെ ഭരണകക്ഷിയായ ബി.ജെ.പിയ്ക്ക് 30 സീറ്റുകൾ പോലും നേടാനാകില്ലെന്നും പി.ടി.ഐയ്ക്ക് നൽകിയ അഭിമുഖത്തിൽ ലല്ലു പറഞ്ഞു.

സമാജ്വാദി പാർട്ടിയുമായോ ബി.എസ്.പിയുമായോ കോൺഗ്രസ് സഖ്യത്തിനില്ല. എന്നാൽ സംസ്ഥാനത്തെ ചെറുപാർട്ടികൾ സഖ്യത്തിന് തയ്യാറാവുകയാണെങ്കിൽ അവരെ കൂടെ കൂട്ടും. മറ്റ് പാർട്ടികൾ ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള പല സഖ്യങ്ങളിലും മാറ്റങ്ങൾ വരും. എല്ലാ കാര്യങ്ങളും പുറത്ത് പറയാനാകില്ല.

തിരഞ്ഞെടുപ്പിനായി ജനങ്ങൾ കാത്തിരിക്കുകയാണ്. ബി.ജെ.പി നേതാക്കൾ വോട്ട് ചോദിക്കാനായി ജനങ്ങൾക്കിടയിലേക്ക് പോയി നോക്കട്ടെ. എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് കാണാം.

ജനങ്ങൾക്ക് ഒരുപാട് ചോദ്യങ്ങൾ അവരോട് ചോദിക്കാനുണ്ടാകും. ബി.ജെ.പി 30ൽ താഴെ സീറ്റുകളിലൊതുങ്ങുമെന്ന് ആത്മവിശ്വാസത്തോടെയാണ് പറയുന്നത്. പ്രിയങ്കയുടെ നേതൃത്വം വലിയ കരുത്താണ് പാർട്ടിക്ക് നൽകുന്നത്. മുഖ്യമന്ത്രിയായി ആര് വരണമെന്ന കാര്യമെല്ലാം തീരുമാനിക്കുന്നത് ഹൈക്കമാൻഡ് ആണെന്നും അജയ് കുമാർ ലല്ലു പറഞ്ഞു.