റാന്നിയിൽ 27 ദിവസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി: അമ്മ അറസ്റ്റിൽ

പത്തനംതിട്ട: റാന്നിയിൽ 27 ദിവസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അമ്മ അറസ്റ്റിൽ. നീണ്ടൂർ സ്വദേശി ബ്ലസിയെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ബ്ലസി ആൺകുഞ്ഞിനെ ഭിത്തിയിൽ തലയിടിപ്പിച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.

സുഖമില്ലെന്ന് പറഞ്ഞാണ് ബ്ലസിയും ഭർത്താവ് ബെന്നി സേവ്യറും കുഞ്ഞിനെ റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ആശുപത്രിയിൽ കൊണ്ടുവന്നപ്പോൾ തന്നെ കുഞ്ഞ് മരിച്ചിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയതോടെയാണ് തലയ്ക്ക് പിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്ന് കണ്ടെത്തിയത്. തുടർന്ന് അമ്മയെ ചോദ്യംചെയ്തതോടെ കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് സമ്മതിക്കുകയായിരുന്നു.

മാസം തികയാതെ പ്രസവിച്ച കുഞ്ഞിന് തുടർച്ചയായി അസുഖങ്ങൾ വന്നിരുന്നതായാണ് അമ്മയുടെ മൊഴി. സംഭവദിവസം കുഞ്ഞ് നിർത്താതെ കരഞ്ഞപ്പോൾ ഭിത്തിയിൽ തലയിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും ഇവർ വെളിപ്പെടുത്തി.

ബ്ലസിയുടെ ഭർത്താവ് ബെന്നി സേവ്യർ കാവാലം സ്വദേശിയാണ്. ഇരുവരും കുറച്ചുകാലമായി റാന്നിയിലാണ് താമസിച്ചിരുന്നത്. റാന്നിയിലെ ഒരു ആശ്രമത്തിലായിരുന്നു ഇവർ ജോലിചെയ്തിരുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.