സർവകലാശാലകളിൽ രാഷ്ട്രീയ ഇടപെടലുകൾ അസഹനീയം; ഇഷ്ടക്കാരുടെ നിയമനങ്ങൾ തകൃതി; സംസ്ഥാന സർക്കാരിനെ ആഞ്ഞടിച്ച് ഗവർണർ

ന്യൂഡെൽഹി: കണ്ണൂർ, കാലടി സർവകലാശാല വിസി നിയമന വിവാദത്തിൽ സംസ്ഥാന സർക്കാരിനെതിരേ ആഞ്ഞടിച്ച് ഗവർണർ. സർവകലാശാലകളിൽ രാഷ്ട്രീയ ഇടപെടലുകൾ അസഹനീയമാണെന്നും ഇഷ്ടക്കാരുടെ നിയമനങ്ങൾ തകൃതിയാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അവർത്തിച്ചു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്തയച്ചതിന് പിന്നാലെയാണ് സർക്കാർ നടപടിക്കെതിരേ മാധ്യമങ്ങളോടും ഗവർണർ തുറന്നടിച്ചത്.

സർവകലാശാല പ്രവർത്തനങ്ങളിൽ തന്റെ കൈ കെട്ടിയിടാൻ ശ്രമം നടക്കുന്നു. ചാൻസലർ എന്നത് ഭരണഘടനാ പദവിയല്ല. രാഷ്ട്രീയ ഇടപെടൽ തുടർന്നാൽ പദവി ഒഴിയാൻ താൻ തയ്യാറാണെന്നും പദവി മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നും ഗവർണർ ആവർത്തിച്ചു. സർവകലാശാലകളിലെ രാഷ്ട്രീയ ഇടപെടലുകൾ അസഹനീയമാണെന്ന് നിരന്തരം അറിയിച്ചിട്ടും നടപടി എടുക്കാത്തതിൽ കടുത്ത അമർഷമുണ്ടെന്നും ഗവർണർ ഡെൽഹിയിൽ പറഞ്ഞു.

സർവകലാശാല പ്രവർത്തനങ്ങൾക്കായി സർക്കാരുമായി പരമാവധി സഹകരിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ സർക്കാർ യാതൊരു വിധത്തിലും സഹകരിക്കുന്നില്ല. സർവകലാശാലകളുടെ സുതാര്യമായ പ്രവർത്തനം ഉറപ്പുവരുത്താനാണ് ചാൻസലർ പദവി ഗവർണർമാർക്ക് നൽകിയത്. എന്നാൽ ഇവിടെ തനിക്ക് പൂർണമായി പ്രവർത്തിക്കാൻ കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് ചാൻസലർ പദവി ഏറ്റെടുക്കാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതെന്നും ഗവർണർ വിശദീകരിച്ചു.

ഉന്നത വിദ്യാഭ്യാസത്തിന് കേരളം വിടേണ്ട സ്ഥിതിയാണുള്ളത്. അനധികൃത നിയമങ്ങൾ നിരവധി തവണ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എല്ലായിടത്തും വേണ്ടപ്പെട്ടവരെ കുത്തിനിറയ്ക്കുന്ന സാഹചര്യമാണുള്ളത്. എന്നാൽ ഇക്കാര്യങ്ങളിൽ യാതൊരു നടപടികളും ഉണ്ടാകുന്നില്ലെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും ഗവർണർ ചൂണ്ടിക്കാണിച്ചു.

കാലടി സർവകലാശാല നിയമത്തിന് ഒറ്റപ്പേര് മാത്രം ശുപാർശ ചെയ്തത് പൂർണ ലംഘനമാണ്. ഒന്നിൽ കൂടുതൽ പേരുകളുണ്ടെങ്കിൽ അതിൽനിന്ന് ഒരാളെ തിരഞ്ഞെടുക്കാൻ തനിക്ക് സാധിക്കുമായിരുന്നു. ഒരാളുടെ പേര് മാത്രം നൽകിയത് തന്റെ കൈ കെട്ടിയിടാനുള്ള ശ്രമമാണെന്നും ഗവർണർ ആരോപിച്ചു. ഇത്തരത്തിൽ മുന്നോട്ടുപോയാൽ അത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ഗവർണർ വ്യക്തമാക്കി.