മുസ്ലീങ്ങളുടെ അട്ടിപ്പേറവകാശം ലീഗിനോ; കടുത്ത ഭാഷയിൽ പരിഹസിച്ച് മുഖ്യമന്ത്രി

കണ്ണൂർ: വഖഫ് ബോർഡിലെ പിഎസ്സി നിയമനത്തിനെതിരായ പ്രതിഷേധത്തിൽ മുസ്​ലീം ലീഗിനെ കടുത്ത ഭാഷയിൽ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുസ്ലീങ്ങളുടെ അട്ടിപ്പേറവകാശം ലീഗിനാണോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. സി.പി. എം. കണ്ണൂർ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മതസംഘടനയാണോ രാഷ്ട്രീയ സംഘടനയാണോ എന്ന് ലീഗ് തീരുമാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുസ്ലീങ്ങളുടെ പ്രശ്നം സർക്കാർ പരിഹരിക്കും. ലീഗിന്റെ ബോധ്യം ആര് പരിഗണിക്കുന്നുവെന്നും നിങ്ങൾ ആകുന്നത് ചെയ്യൂ എന്നും മുഖ്യമന്ത്രി ലീഗിനെ വെല്ലുവിളിച്ചു.

ഇന്നുവരെ ഉയർത്തിയിട്ടില്ലാത്ത തരത്തിലുള്ള രൂക്ഷമായ ഭാഷയിലാണ് മുഖ്യമന്ത്രി ലീഗിനെ വിമർശിച്ചിരിക്കുന്നത്. മലപ്പുറത്തെ വോട്ടിങ് പാറ്റേണടക്കം ഉയർത്തിക്കാട്ടി യുഡിഎഫിലും എൽഡിഎഫിനും നേരിയ വ്യത്യാസമാണ് ഉള്ളതെന്നും മുഖ്യമന്ത്രി ലീഗിനെ ഓർമിപ്പിച്ചു. സമരവുമായി മുന്നോട്ട് പോകാനാണെങ്കിൽ അത് തുടരാമെന്നും എന്നാൽ മുസ്​ലീം മത മേലധ്യക്ഷന്മാർ സർക്കാരുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും അവർക്ക് കാര്യങ്ങൾ ബോധ്യപ്പെട്ടുണ്ടെന്നും പിണറായി പറഞ്ഞു.