കാഞ്ഞിരപ്പള്ളിയിലെ നവജാത ശിശുവിന്‍റെ മരണം: വെള്ളത്തില്‍ മുക്കി കൊന്നതെന്ന് അമ്മ

കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ നവജാത ശിശുവിന്‍റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. വളർത്താൻ കഴിയാത്തത് കൊണ്ട് കുഞ്ഞിനെ വെള്ളത്തില്‍ മുക്കി കൊന്നതാണെന്ന് അമ്മ നിഷ കുറ്റസമ്മതം നടത്തി. നിഷയുടെ അറസ്റ്റ് രേഖപ്പെടുത്തി.

ഞായറാഴ്ചയാണ് ഇടക്കുന്നം മുക്കാലി സ്വദേശികളായ സുരേഷിന്‍റെയും നിഷയുടെയും, നാലുദിവസം പ്രായമുള്ള കുഞ്ഞിന്‍റെ മൃതദേഹം ശുചിമുറിയിലെ വാട്ടർ ടാങ്കില്‍ കണ്ടെത്തിയത്. ഇരുവരുടെയും ആറാമത്തെ കുട്ടിയായിരുന്നു ഇത്.

സംഭവ സമയത്ത് നിഷയും കുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്. ഭർത്താവ് സുരേഷ് പെയിന്‍റിംഗ് തൊഴിലാളിയാണ്. കുഞ്ഞിന് അനക്കമില്ലാതെ വന്നപ്പോൾ ബക്കറ്റിലിടാൻ മൂത്തകുട്ടിയോടു താൻ പറഞ്ഞിരുന്നുവെന്ന് നിഷ നേരത്തെ മൊഴി നൽകിയിരുന്നു. അമ്മ നിഷ കാൽ തളർന്ന് എഴുന്നേറ്റ് നടക്കാൻ വയ്യാത്ത അവസ്ഥയിലാണ്. മറ്റ് അഞ്ച് കുട്ടികളെ മാറ്റിപ്പാർപ്പിക്കുന്നതിന് നടപടികൾ സ്വീകരിക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റിയോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.