കാലാവസ്ഥ അനുകൂലമായതോടെ തക്കാളിവില കുറഞ്ഞു; വില കുറക്കാതെ കേരളത്തിലെ വ്യാപാരികൾ

തിരുവനന്തപുരം: കാലാവസ്ഥ അനുകൂലമായതോടെ വിളവെടുപ്പ് വര്‍ധിച്ചതോടെ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ തക്കാളി കുറഞ്ഞെങ്കിലും കേരളത്തിൽ വില കുറയുന്നില്ല. കിലോയ്ക്ക് 100 വരെ എത്തിയ തക്കാളിവില മറ്റു സംസ്ഥാനങ്ങളിൽ ഇപ്പോൾ 40ആണ്. എന്നാല്‍ കേരളത്തില്‍ 80ന് മുകളിലാണ് ഇപ്പോഴും വില.

നവംബറില്‍ തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കനത്ത മഴകാരണമാണ് തക്കാളിവില അപ്രതീക്ഷിതമായി ഉയര്‍ന്നത്. കൃഷിനാശവും വെള്ളപ്പൊക്കവും വിതരണ പ്രശ്‌നങ്ങളുമായിരുന്നു വില ഉയരാന്‍ കാരണം.

കഴിഞ്ഞ ആഴ്ച മുതല്‍ കാലാവസ്ഥ മെച്ചപ്പെട്ടതോടെ വിപണിയിലേക്ക് തക്കാളി എത്തിത്തുടങ്ങി. ആന്ധ്രയിലെ ചിറ്റൂര്‍, അനന്ത്പുര്‍ എന്നിവിടങ്ങളില്‍ നിന്ന് വലിയ തോതില്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് തക്കാളി ലോഡ് പോയി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലും കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലും വിളവ് മെച്ചപ്പെട്ടു.

അതേസമയം കേരളത്തിലെ പച്ചക്കറി വിലയില്‍ കാര്യമായ കുറവുണ്ടായില്ല. മുരിങ്ങാക്കായ വില കിലോക്ക് 300 രൂപ പിന്നിട്ടു. പല ഇനങ്ങള്‍ക്കും ഒക്ടോബറിലെ വിലയേക്കാള്‍ ഇരട്ടിവില നല്‍കേണ്ടി വരുന്നു. വിലകുറക്കുന്നതിനായി സര്‍ക്കാര്‍ ഇടപെടലും ഫലം കാണുന്നില്ല. വരും ദിവസങ്ങളില്‍ മാര്‍ക്കറ്റിലേക്ക് കൂടുതല്‍ പച്ചക്കറി എത്തുമെന്നും തക്കാളിക്കടക്കം വില കുറയുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.