പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പ്; എല്‍ഡിഎഫ് 16; യുഡിഎഫ് 14 ; ബിജെപി ഒന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് നടന്ന പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് നേട്ടം. ആകെ 32 വാർഡുകളിൽ 16 ഇടത്ത് എൽഡിഎഫും 14 ഇടത്ത് യുഡിഎഫും വിജയിച്ചു. ഒരിടത്ത് ബിജെപിയും വിജയിച്ചു.
ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്നു ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും(പാലക്കാട് -ശ്രീകൃഷ്ണപുരം, ആലപ്പുഴ -അരൂർ, കോഴിക്കോട് -നന്മണ്ട) എൽഡിഎഫ് നിലനിർത്തി.

നിർണായകമായ കൊച്ചി കോർപറേഷനിലെ ഗാന്ധിനഗർ വാർഡും എൽഡിഎഫ് നിലനിർത്തി. സിപിഎമ്മിലെ ബിന്ദു ശിവനാണ് വിജയിച്ചത്.

ഇടുക്കിയിലെ ഇടമലക്കുടി പഞ്ചായത്ത് ഒമ്പതാം വാർഡ് സിപിഎമ്മിൽ നിന്ന് ബിജെപി പിടിച്ചെടുത്തു. സിപിഎം സ്ഥാനാർഥിയെ ഒരു വോട്ടിനാണ് ബിജെപി സ്ഥാനാർഥി ചിന്താമണി തോൽപിച്ചത്. രാജാക്കാട് പഞ്ചായത്തിലെ കുരിശുംപടി വാർഡിൽ യുഡിഎഫിലെ കോൺഗ്രസ് സ്ഥാനാർഥി പ്രിൻസ് തോമസ് 429 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സിപിഐ സ്ഥാനാർഥിയെ തോൽപിച്ചു.

പാലക്കാട് എരുമയൂരിൽ സിപിഎം വിമതൻ അട്ടിമറി വിജയം നേടിയപ്പോൾ എൽഡിഎഫ് സ്ഥാനാർഥി മൂന്നാമതായി.

ഇരിങ്ങാലക്കുട നഗരസഭാ ഭരണം യുഡിഎഫും പിറവം നഗരസഭാ ഭരണം എൽഡിഎഫും നിലനിർത്തി. ഇരിങ്ങാലക്കുട നഗരസഭയിലെ 18-ാം വാർഡായ ചാലാംപടം ഉപതിരഞ്ഞെടുപ്പിൽ 151 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യുഡിഎഫ് വിജയിച്ചു. നഗരസഭയിൽ ഇരു മുന്നണികളും തുല്യമായതിനാൽ ഉപതിരഞ്ഞെടുപ്പ് ഫലം നിർണായകമായിരുന്നു.

ഇടപ്പള്ളിച്ചിറ വാർഡിൽ വിജയിച്ചതോടെ പിറവം നഗരസഭാ ഭരണം എൽഡിഎഫ് നിലനിർത്തി
വാശിയേറിയ ഉപതിരഞ്ഞെടുപ്പിൽ 14-ാം വാർഡിലെ 26 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫിലെ ഡോ അജേഷ് മനോഹർ വിജയിച്ചത്. ഇവിടെ എൽഡിഎഫും യുഡിഎഫും ബലാബലമായിരുന്നു.

കൊച്ചി കോർപറേഷൻ ഭരണത്തിൽ നിർണായകമായ ഗാന്ധിനഗർ വാർഡ് എൽഡിഎഫ് നിലനിർത്തി. സിപിഎമ്മിലെ ബിന്ദു ശിവൻ കോൺഗ്രസിലെ പി.ഡി മാർട്ടിനെ 687 വോട്ടിന്റെ ഭൂരിപക്ഷത്തിൽ തോൽപിച്ചു. സിപിഎമ്മിലെ കെ.ശിവന്റെ മരണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്

തിരുവനന്തപുരം കോർപറേഷനിലെ വെട്ടുകാട് വാർഡിൽ 1490 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സിപിഎമ്മിലെ ക്ലൈനസ് റൊസാരിയ വിജയിച്ചു.

കോട്ടയം കാണക്കാരി പഞ്ചായത്ത് ഭരണം എൽഡിഎഫിന്. കളരിപ്പടി വാർഡിൽ 338 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽഡിഎഫ് വിജയിച്ചു. സിപിഎമ്മിലെ വി.ജി അനിൽകുമാറാണ് വിജയിച്ചത്. കോൺഗ്രസിന്റെ സിറ്റിങ് സീറ്റ് സിപിഎം പിടിച്ചെടുക്കുകയായിരുന്നു.
മാഞ്ഞൂർ പഞ്ചായത്തിലെ 12-ാം വാർഡായ മാഞ്ഞൂർ സെൻട്രലിൽ യുഡിഎഫ് സ്ഥാനാർഥി കോൺഗ്രസിലെ സുനു ജോർഡ് 252 വോട്ടിന് വിജയിച്ചു. സീറ്റ് യുഡിഎഫ് നിലനിർത്തുകയായിരുന്നു

തേവലക്കര പഞ്ചായത്തിലെ നടുവിലക്കര വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയായ ആർഎസ്പിയിലെ പ്രദീപ്കുമാർ 317 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

ഒങ്ങല്ലൂർ പഞ്ചായത്ത് എട്ടാം വാർഡിൽ സിപിഎമ്മിലെ കെ അശോകൻ 380 വോട്ടിന് ബിജെപി സ്ഥാനാർഥിയെ തോൽപിച്ചു. ഇവിടെ കോൺഗ്രസ് സ്ഥാനാർഥിക്ക് കിട്ടിയത് ആകെ 72 വോട്ടാണ്. എരുത്തുംപതി പഞ്ചായത്ത് ഏഴാം വാർഡിൽ സിപിഎം സ്ഥാനാർഥി 169 വോട്ടിന് ബിജെപി സ്ഥാനാർഥിയെ തോൽപിച്ചു. കോൺഗ്രസ് സ്ഥാനാർഥി ഇവിടെ മൂന്നാം സ്ഥാനത്തായി.

കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ വാർഡ് 47 വോട്ടിന് എൽഡിഎഫ് നിലനിർത്തി.
പാലക്കാട് കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിൽ സിപിഎമ്മിലെ സോമദാസൻ 1381 വോട്ടിന് വിജയിച്ചു.

നറുക്കെടുപ്പിലൂടെ യുഡിഎഫിന് ഭരണം ലഭിച്ച കോഴിക്കോട് ഉണ്ണികുളം പഞ്ചായത്തിലെ വള്ളിയോട് വാർഡിൽ യുഡിഎഫിലെ (മുസ്ലിംലീഗ് ) ഒ.എം ശശീന്ദ്രൻ 530 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.

കാഞ്ഞങ്ങാട് നഗരസഭയിലെ ഒഴിഞ്ഞവളപ്പ് വാർഡ് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് നിലനിർത്തി. കോൺഗ്രസ് സ്ഥാനാർഥി കെ.കെ ബാബു എൽഡിഎഫിലെ കെ.വി സുഹാസിനെ 116 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി.

പൂക്കോട്ടൂർ പഞ്ചായത്തിലെ ചീനിക്കൽ ഡിവിഷനിൽ യുഡിഎഫ് വിജയിച്ചു. മുസ്ലിം ലീഗിലെ അബ്ദുൾസത്താർ 710 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.