തയ്യൽക്കാരനായ ഭർത്താവ് ഇഷ്ടാനുസരണം ബ്ലൗസ് തയ്ച്ചു നൽകിയില്ല; ഭാര്യ ജീവനൊടുക്കി

ഹൈദരാബാദ്: തയ്യൽക്കാരനായ ഭർത്താവ് ഇഷ്ടാനുസരണം സാരിയുടെ ബ്ലൗസ് തയ്ച്ചു നൽകാത്തതിൽ മനനൊന്ത് ഭാര്യ ആത്മഹത്യ ചെയ്തു. 35കാരിയായ വിജയലക്ഷ്മിയെയാണ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

വിജയലക്ഷ്മിയും ഭർത്താവ് ശ്രീനിവാസും രണ്ടു കുട്ടികളും ഹൈദരാബാദിലെ അംബർപേട്ട് പ്രദേശത്തെ ഗോൽനാക തിരുമല നഗറിലാണ് താമസം. സാരികളുടെയും ബ്ലൗസിന്‍റെയും വിൽപനയാണ് ശ്രീനിവാസിന്. വീട്ടിൽ നിന്നുതന്നെ ബ്ലൗസ് തയ്ച്ചു നൽകുകയും ചെയ്യും.

കഴിഞ്ഞദിവസം ശ്രീനിവാസ് വിജയലക്ഷ്മിക്കായി ഒരു ബ്ലൗസ് തയ്ച്ചുനൽകിയിരുന്നു. എന്നാൽ അത് വിജയലക്ഷ്മിക്ക് ഇഷ്ടമായില്ല. രണ്ടാമത് ബ്ലൗസ് തയ്ച്ചു നൽകാൻ ആവശ്യപ്പെട്ടെങ്കിലും ശ്രീനിവാസ് തയാറായില്ല. ഇതേചൊല്ലി ഇരുവരും വഴക്കിട്ടു.

വൈകിട്ട്, കുട്ടികൾ സ്കൂളിൽനിന്ന് തിരിച്ചെത്തിയപ്പോൾ കിടപ്പുമുറിയുടെ വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. നിരവധി തവണ വിളിച്ചെങ്കിലും വാതിൽ തുറന്നില്ല. തുടർന്ന് കുട്ടികൾ ശ്രീനിവാസിനെ വിവരം അറിയിച്ചു. ശ്രീനിവാസെത്തി വാതിൽ പൊളിച്ച് അകത്തുകടന്നപ്പോൾ തൂങ്ങിമരിച്ച നിലയിലായിരുന്നു വിജയലക്ഷ്മി.