സന്ദീപ് വധക്കേസിലെ പ്രതികൾക്ക് ക്വട്ടേഷൻ ബന്ധം; ഹരിപ്പാട് യുവാവിനെ തട്ടിക്കൊണ്ട് പോയ കേസിലും പ്രതികള്‍

പത്തനംതിട്ട: തിരുവല്ലയിൽ സിപിഎം ലോക്കൽ സെക്രട്ടറി സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് ക്വട്ടേഷൻ ബന്ധം. ഡിസംബർ ഒന്നിന് പ്രതികൾ ഹരിപ്പാട് നിന്ന് അരുൺ എന്ന യുവാവിനെ തട്ടിക്കൊണ്ട് പോയ കേസിലും പ്രതികളാണ്. അരുണിനെ പിന്നീട് മർദ്ദനമേറ്റ നിലയിൽ ലോഡ്ജിൽ നിന്ന് കണ്ടെത്തുകയായിരുന്നു. സന്ദീപ് വധക്കേസിലെ പ്രതികളായ ജിഷ്ണു, പ്രമോദ്, നന്ദു എന്നീ പ്രതികൾക്കാണ് ക്വട്ടേഷൻ സംഘവുമായി ബന്ധം.

ഹരിപ്പാട് പോലീസ് ഈ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. കരുവാറ്റ സ്വദേശിയായ അരുണിനെ തട്ടിക്കൊണ്ട് പോയി മൂന്നംഗ സംഘം താമസിച്ച ലോഡ്ജിൽ പൂട്ടിയിടുകയായിരുന്നു. ഇതിന് ശേഷം അരുണിന്റെ വാഹനവും സന്ദീപിനെ കൊലപ്പെടുത്താനുള്ള യാത്രയ്ക്കായി ഇവർ ഉപയോഗിച്ചുവെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. കൊലപാതകത്തിന് ശേഷം ആദ്യ മൂന്ന് പ്രതികളും പോയത് കരുവാറ്റയിലെ രതീഷ് എന്നയാളുടെ വീട്ടിലേക്കാണ്.

രതീഷാണ് അരുണിനെതിരെ ഇവർക്ക് ക്വട്ടേഷൻ നൽകിയത്. രതീഷും അരുണും തമ്മിലുള്ള ചില പ്രശ്നങ്ങളെ തുടർന്ന് ഒക്ടോബർ 11ന് അരുണും സുഹൃത്തുക്കളും ചേർന്ന് രതീഷിന്റെ ബൈക്ക് കത്തിച്ചിരുന്നു. ഈ പ്രശ്നം പരിഹരിക്കാനായി ഒന്നുകിൽ പകരം ബൈക്ക് അല്ലെങ്കിൽ അതിന്റെ വില എന്ന സാധ്യത മുന്നോട്ട് വെച്ചെങ്കിലും ഇത് നടന്നില്ല. ഇതേത്തുടർന്നാണ് ബൈക്ക് കത്തിച്ച അരുണിനെതിരെ രതീഷ് ജിഷ്ണുവിനും സംഘത്തിനും ക്വട്ടേഷൻ നൽകിയത്.

സന്ദീപ് വധക്കേസിൽ പ്രതികളിലൊരാളായ മൻസൂറിനെ (മുഹമ്മദ് ഫൈസൽ എന്ന പേരാണ് ആദ്യം പുറത്ത് വന്നത്, ഇത് വ്യാജമാണെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.) അന്വേഷിച്ച് തിരുവല്ലയിൽ ജിഷ്ണുവും സംഘവും താമസിച്ചിരുന്ന ലോഡ്ജിലെത്തിയപ്പോഴാണ് ഇവിടെ അരുണിനെ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയത്. പ്രതികളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് മൻസൂർ തിരുവല്ലയിലെ ലോഡ്ജിൽ ഉണ്ടെന്ന് പോലീസ് മനസ്സിലാക്കിയത്.

മർദ്ദനമേറ്റ അരുൺ ഇപ്പോൾ ആലപ്പുഴയിൽ ചിക്തിസയിലാണ്. ഈ കേസിൽ ക്വട്ടേഷൻ നൽകിയ കരുവാറ്റ സ്വദേശി രതീഷിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തിരുവല്ല പോലീസ് മൻസൂറിനെ അന്വേഷിച്ച് ഇവർ താമസിച്ചിരുന്ന ലോഡ്ജിൽ എത്തിയപ്പോൾ അവശ നിലയിലായിരുന്നു അരുണിനെ കണ്ടെത്തിയത്. പിന്നീട് സിപിഎം നേതാവ് സന്ദീപിനെ കൊലപ്പെടുത്താനായി സംഘം ഉപയോഗിച്ച വാഹനങ്ങളിലൊന്ന് അരുണിന്റേതായിരുന്നു. ഇതും പോലീസ് കസ്റ്റഡിയിലാണ് ഇപ്പോൾ.