മോൻസൻ്റെ പുരാവസ്തു തട്ടിപ്പ്; കലൂരിലെ വീട്ടിലുണ്ടായിരുന്ന സാധനങ്ങൾ കടത്താൻ ശ്രമം; നിര്‍ണായക ഫോണ്‍ സംഭാഷണം പുറത്ത്

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കലിന്റെ അറസ്റ്റിന് പിന്നാലെ കലൂരിലെ വീട്ടിലുണ്ടായിരുന്ന സാധനങ്ങൾ കടത്താൻ ശ്രമം നടന്നുവെന്നതിന്റെ തെളിവുകൾ പുറത്തുവന്നു. ഖുറാൻ, ബൈബിൾ, സ്വർണപ്പിടിയുള്ള കത്തി തുടങ്ങിയവ കടത്താനാണ് ശ്രമിച്ചത്. മോൻസന്റെ ജീവനക്കാരായിരുന്ന ജിഷ്ണുവും ജോഷിയും തമ്മിലുള്ള ഫോൺ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്.

മോൻസൺ മാവുങ്കലിന്റെ അറസ്റ്റിന് തൊട്ടു പിന്നാലെയാണ് മോൻസന്റെ ജീവനക്കാർ തമ്മിൽ ഈ സംഭാഷണം നടക്കുന്നത്. കേസ് ഒത്തുതീർപ്പാക്കാനായി ചില സാധനങ്ങൾ മോൻസന്റെ മ്യൂസിയത്തിൽ നിന്ന് കടത്തണമെന്നാണ് ജിഷ്ണു ജോഷിയോട് ആവശ്യപ്പെടുന്നത്.

വീടിന് മുന്നിൽ ക്രൈം ബ്രാഞ്ച് സംഘമുണ്ടെന്നും ആ സാഹചര്യത്തിൽ വീടിന് പിന്നിലൂടെ ഖുറാൻ, ബൈബിൾ സ്വർണപ്പിടിയുള്ള കത്തി എന്നിവ പുറത്ത് കടത്തണമെന്നാണ് ആവശ്യപ്പെടുന്നത്. ഇവ പുറത്തെത്തിച്ചാൽ മാത്രമേ ഈ കേസിലെ സെറ്റിൽമെന്റ് നടക്കുവെന്നാണ് ജിഷ്ണു ജോഷിയോട് പറയുന്നത്. അതോടൊപ്പം അറസ്റ്റ് നടക്കുന്ന സമയത്ത് ഐ.ജി ലക്ഷ്മണയും തൃശൂരിലെ വ്യവസായി ജോർജും അവിടെയുണ്ടായിരുന്നുവെന്നും ഈ സംഭാഷണത്തിൽ പറയുന്നു.

പരാതിക്കാർക്ക് പണം നൽകിയാൽ മാത്രമേ കേസ് ഒത്തുതീർപ്പാവുകയുള്ളുവെന്നും അതിനുവേണ്ടി ഈ സാധനങ്ങൾ പുറത്ത് കടത്തണമെന്നും ജിഷ്ണു പറയുന്നു. എങ്ങനെ കടത്തണമെന്ന കാര്യത്തിൽ ഇരുവരും തർക്കിക്കുന്നുമുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് നിർണായകമാകാൻ സാധ്യതയുള്ള വിവരങ്ങളാണ് ഇവ. ഇനിയും തെളിവുകൾ പുറത്തുവരാനുണ്ടെന്നാണ് സൂചനകൾ.

ഫോൺ സംഭാഷണം ഉൾപ്പടെയുള്ള തെളിവുകളിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഈ കേസിലെ പരാതിക്കാർ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി പരാതി നൽകിയിരുന്നു. വീഡിയോ ക്ലിപ്പുകൾ ഉൾപ്പടെയുള്ള തെളിവുകൾ ഇവർ മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറിയിട്ടുണ്ട്.