വയനാട്ടിൽ കാട്ടുപന്നിയെ ഓടിക്കാൻ പോയ ആൾ വെടിയേറ്റ് മരിച്ചു: മറ്റൊരാള്‍ക്ക് ഗുരുതര പരിക്ക്

കൽപറ്റ: വയനാട്ടിൽ ഒരാൾ വെടിയേറ്റു മരിച്ചു. വയനാട് കമ്പളക്കാട് സ്വദേശി ജയനാണ് മരിച്ചത്. കാട്ടുപന്നിയെ ഓടിക്കാൻ പോയപ്പോഴാണ് ഇയാൾക്ക് വെടിയേറ്റതെന്നാണ് സൂചന. ഒപ്പമുണ്ടായിരുന്ന ശരുൺ എന്നയാൾ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്.

പാടത്ത് പന്നിയെ ഓടിക്കാൻ പോയപ്പോൾ മറ്റാരോ വെടിവെക്കുകയായിരുന്നുവെന്നാണ് ഒപ്പമുണ്ടായിരുന്നവർ പറയുന്നത്. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരാനുണ്ടെന്നാണ് പോലീസ് പറയുന്നത്. മരിച്ച ജയന് കഴുത്തിലാണ് വെടിയേറ്റത്.

നാലംഗ സംഘമാണ് കമ്പളക്കാടിനടുത്ത് വണ്ടിയാമ്പറ്റയിൽ രാത്രിയോടെ നെൽപ്പാടത്ത് എത്തിയത്. നെല്ല് കതിരായിരിക്കുന്ന സമയമായതിനാൽ കാട്ടുപന്നിയെ ഓടിക്കുന്നതിനാണ് തങ്ങൾ ഇങ്ങോട്ടേക്കെത്തിയതെന്നാണ് സംഘത്തിലെ രണ്ടുപേർ പറയുന്നത്. സംഘത്തിലെ ഒരാളുടേതാണ് ഇവിടെയുള്ള കൃഷിയെന്നും ചോദ്യംചെയ്യലിൽ ഇവർ പോലീസിനോട് പറഞ്ഞു.

അതേസമയം, വേട്ടയ്ക്കെത്തിയ സംഘമാണ് ഇവരെന്ന് നാട്ടുകാരിൽ ചിലർ പറയുന്നു. കൂടുതൽ ചോദ്യം ചെയ്യലിന് ശേഷമേ സംഭവത്തിൽ വ്യക്തത വരൂവെന്ന് പോലീസ് അറിയിച്ചു.