കളമശ്ശേരിയിൽ യുവതിയുടെ മരണത്തിനിടയാക്കിയ അപകടം; സുഹൃത്ത് സൽമാനുൽ ഫാരിസ് അറസ്റ്റിൽ

കൊച്ചി: കളമശ്ശേരിയിൽ കാറപകടത്തിൽ യുവതി മരണത്തിനിടയാക്കിയ സംഭവത്തിൽ യുവതിയുടെ സുഹൃത്ത് അറസ്റ്റിൽ. ഡ്രൈവർ സൽമാനുൽ ഫാരിസാണ് കേസിൽ അറസ്റ്റിലായത്. ഇയാൾ മദ്യപിച്ചാണ് വാഹനമോടിച്ചിരുന്നതെന്ന് പോലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽ എത്തിച്ച ഇയാളെ പോലീസ് ചോദ്യം ചെയ്തു.

അതേസമയം അപകടസ്ഥലത്ത് നിന്നും കാണാതായ യുവാവിനെ പോലീസ് കണ്ടെത്തി. വരാപ്പുഴ സ്വദേശിയായ ജിബിനെ വീട്ടിൽ നിന്നാണ് പോലീസ് കണ്ടെത്തിയത്. നേരത്തേ, കാറിലുണ്ടായിരുന്ന ഇയാളെ കാണാതായത് സംശയത്തിനിടയാക്കിയിരുന്നു. എന്നാൽ, സാരമായ പരിക്കുകൾ ഇല്ലാത്തതിനാൽ ഇയാൾ വീട്ടിലേക്ക് പോവുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

അപകടത്തിൽ മരിച്ച മൻഫിയ(സുഹാന)യും സൽമാനും സുഹൃത്തുക്കളായിരുന്നു. കൊച്ചിയിൽ സുഹൃത്തുക്കൾക്കൊപ്പം പാർട്ടിയിൽ പങ്കെടുക്കാനാണ് തിങ്കളാഴ്ച രാത്രി ഇവർ പോയത്. പാർട്ടിയ്ക്കു ശേഷം തിരിച്ചുവരുമ്പോൾ പത്തടിപ്പാലത്തു വെച്ച് കാർ നിയന്ത്രണം വിട്ട് മെട്രോയ്ക്ക് കീഴിലുള്ള വിളക്കുകാലിൽ ഇടിക്കുകയാണ് ഉണ്ടായതെന്ന് പോലീസ് പറയുന്നു.