കോഴിക്കോട്ട് റോഡരികില്‍ മീന്‍കച്ചവടം നടത്തുന്ന യുവതിക്ക് ഭര്‍ത്താവിന്റെ ക്രൂരമര്‍ദനം

കോഴിക്കോട്: അശോകപുരത്ത് റോഡരികിൽ മീൻകച്ചവടം നടത്തി ഉപജീവനം കണ്ടെത്തുന്ന യുവതിയെ ഭർത്താവ് മർദിച്ചു. കക്കോടി കൂളിച്ചാളയ്ക്കൽ കൂടത്തുംപൊയിൽ ശ്യാമിലി (29) യെയാണ് ഭർത്താവ് കാട്ടുവയൽ കോളനിയിലെ നിധീഷ് (36) മർദിച്ചത്.

മുഖത്ത് പരിക്കേറ്റ ശ്യാമിലി ബീച്ച് ആശുപത്രിയിൽ ചികിത്സ തേടി. ഇയാൾക്കെതിരേ നടക്കാവ് പോലീസ് കേസെടുത്തു. വെള്ളിയാഴ്ച വൈകീട്ടോടെയാണ് സംഭവം.

മീൻ സ്റ്റാളിലെത്തിയ നിധീഷ് മീൻവിൽപ്പന തട്ട് മറിച്ചിടുകയും ശ്യാമിലിയെ ചവിട്ടുകയും മുഖത്ത് പരിക്കേൽപ്പിക്കുകയും ചെയ്യുകയായിരുന്നു. ശ്യാമിലിയുടെ ഇരുചക്രവാഹനവും ഇയാൾ മറിച്ചിട്ടു. ശ്യാമിലിയും ബന്ധുക്കളായ ലിനിത, ജയസുധ എന്നിവരും ചേർന്ന് രണ്ടുമാസം മുമ്പാണ് അശോകപുരത്ത് കച്ചവടം തുടങ്ങിയത്. ഭർത്താവിന്റെ നിരന്തരമർദനത്തെത്തുടർന്ന് സ്വന്തംവീട്ടിലാണ് ശ്യാമിലിയും മൂന്നുമക്കളും താമസിക്കുന്നത്. കഴിഞ്ഞമാസം ഇയാൾക്കെതിരേ നടക്കാവ് പോലീസിൽ പരാതി നൽകിയെങ്കിലും നടപടിയൊന്നും സ്വീകരിച്ചില്ലെന്ന് യുവതി ആരോപിച്ചു.