എടിഎമ്മുകളിൽ നിറയ്ക്കാൻ നൽകിയ 1.59 കോടി രൂപയിൽ തിരിമറി; മലപ്പുറത്ത് സ്വകാര്യ ഏജൻസിയിലെ നാലുപേരെ പോലീസ് പിടികൂടി

മലപ്പുറം: എ.ടി.എമ്മുകളിൽ നിറയ്ക്കാൻ നൽകിയ 1.59 കോടി രൂപ തിരിമറി നടത്തിയ സംഭവത്തിൽ ഗ്രാമപഞ്ചായത്തംഗമുൾപ്പെടെ സ്വകാര്യ ഏജൻസിയിലെ നാലുപേരെ മലപ്പുറം പോലീസ് പിടികൂടി. വേങ്ങര ഊരകം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡംഗം എൻ.ടി. ഷിബു (31), കോഡൂർ ചട്ടിപ്പറമ്പ് സ്വദേശി എം.പി. ശശിധരൻ (32), മഞ്ചേരി മുള്ളമ്പാറ സ്വദേശി എം.ടി. മഹിത്ത് (34), കാവന്നൂർ ഇരുവേറ്റി സ്വദേശി കൃഷ്ണരാജ് (28) എന്നിവരാണ് പിടിയിലായത്.

എടിഎമ്മുകളിൽ പണം നിറയ്ക്കുന്ന, മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സി.എം.എസ്. ഇൻഫോ സിസ്റ്റം എന്ന സ്വകാര്യ ഏജൻസിയുടെ പരാതിയിലാണ് നടപടി. 2021 ജൂൺ മുതൽ നവംബർ വരെയുള്ള ആറുമാസ കാലയളവിനിടയിലാണ് പണം നഷ്ടപ്പെട്ടത്.

വിവിധ ഘട്ടങ്ങളിലായി ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള 13 എ.ടി.എമ്മുകളിൽ നിറയ്ക്കാനായി നൽകിയ തുകയിൽനിന്ന് 1,59,82,000 രൂപയാണ് നഷ്ടപ്പെട്ടത്. അറസ്റ്റിലായവർക്ക് 29 എ.ടി.എമ്മുകളുടെ മേൽനോട്ടമായിരുന്നു നൽകിയത്. എ.ടി.എമ്മുകളിൽ 20-ന് ഓഡിറ്റ് നടത്തിയപ്പോഴാണ് അനുവദിച്ച തുകയിലും നിറച്ച തുകയിലും വ്യത്യാസം കണ്ടത്. ഇവർക്കു നൽകിയ 13 എ.ടി.എമ്മുകളിൽ 38.5 ലക്ഷത്തിന്റെ കുറവ് കണ്ടെത്തിയതോടെയാണ് ക്രമക്കേട് മനസിലായത്.

തുടർന്ന് ഓഡിറ്ററും മുതിർന്ന ഉദ്യോഗസ്ഥരും തുക കണക്കുകൂട്ടി പണം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തി. കമ്പനി നടത്തിയ വിശദ പരിശോധനയിലാണ് കഴിഞ്ഞ മാസങ്ങളിലായി 1.59 കോടിയുടെ ക്രമക്കേട് കണ്ടെത്തിയത്. രണ്ടംഗ സംഘമായാണ് ഇവർ എ.ടി.എമ്മുകളിൽ പണം നിറയ്ക്കുന്നത്. ഇതിനായി എട്ടംഗ പാസ്‌വേഡ് രണ്ടുപേർക്കായി വീതിച്ചുനൽകിയിട്ടുണ്ട്. ഓരോരുത്തർക്കും നൽകിയ പകുതി പാസ്‌വേഡ് മറ്റൊരാളുമായി പങ്കിടരുതെന്ന കർശന വ്യവസ്ഥയിലാണ് നൽകുക.

പാസ്‌വേഡ് ഇവർ പരസ്പരം പങ്കിട്ടു. ആറുമാസത്തിനിടെ വിവിധ ഘട്ടങ്ങളിലായാണ് പണം തട്ടിയത്. വായ്പ തിരിച്ചടയ്ക്കുന്നതിനും ആശുപത്രി ആവശ്യങ്ങൾക്കുമായി ഉപയോഗിച്ചെന്നാണ് പോലീസിന് പ്രതികൾ നൽകിയ മൊഴി. പിടിയിലായവർ അഞ്ചും ആറും വർഷമായി ഈ മേഖലയിൽ ജോലി ചെയ്യുന്നവരാണ്. മുൻപും ഇത്തരം തിരിമറികൾ നടന്നിട്ടിട്ടുണ്ടോ എന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്. സി ഐ. ജോബി തോമസ്, എസ്.ഐ. അമീറലി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.