വഖഫ് ബോർഡ് നിയമനം; പിഎസ് സിക്ക് വിടാനുള്ള സർക്കാർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ പ്രക്ഷോഭവും സമരവുമെന്ന് മുസ്ലിം സംഘടനകൾ

കോഴിക്കോട്: വഖഫ് ബോർഡ് നിയമനം പിഎസ് സിക്ക് വിടാനുള്ള സംസ്ഥാന സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് മുസ്ലിം സംഘടനകൾ. തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറിയില്ലെങ്കിൽ നിയമപരമായ നടപടികൾ സ്വീകരിക്കുന്നതിനൊപ്പം പ്രക്ഷോഭവും സമരവും സംഘടിപ്പിക്കുമെന്നും മുസ്ലിം സംഘടനകൾ വ്യക്തമാക്കി. കോഴിക്കോട് മുസ്ലിം ലീഗ് വിളിച്ചു ചേർത്ത യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു സംഘടനാ നേതാക്കൾ.

വഖഫ് ആക്ടിന് എതിരാണ് സർക്കാർ തീരുമാനം. മതവിശ്വാസികൾ അല്ലാത്തവരെ മതത്തിന്റെ പേരിൽ ഉദ്യോഗസ്ഥരായി എത്തുന്നത് വഖഫ് ബോർഡിനെ ഇല്ലാതാക്കുമെന്നാണ് സംഘടനകളുടെ നിലപാട്. വഖഫ് സ്വത്ത് ദൈവത്തിന്റെ സ്വത്താണ്. മതബോധമുള്ളവരാണ് അത് കൈകാര്യം ചെയ്യേണ്ടത്. എസ്വൈഎസ് സംസ്ഥാന ഉപാധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി.

കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകുന്ന കേരള മുസ്ലിം ജമാഅത് ഒഴികെയുള്ള പ്രധാനപ്പെട്ട സംഘടനകളെല്ലാം യോഗത്തിൽ പങ്കെടുത്തു. സംസ്ഥാന സർക്കാരിനെതിരേ കടുത്ത വിമർശനമാണ് യോഗത്തിലുണ്ടായത്.